വൈദ്യുതി മേഖലയില്‍ സമൂല മാറ്റത്തിന് കേന്ദ്രം; സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം, ബില്‍ അവതരിപ്പിക്കും

By Web TeamFirst Published Jul 21, 2021, 9:31 AM IST
Highlights

വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നത് മത്സരം ഉണ്ടാക്കുകയും ആത്യന്തികമായി അത് ഉപഭോക്താവിന് ഗുണകരമാകുമെന്നാണ് സർക്കാർ നിലപാട്. 
 

ദില്ലി: പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസർക്കാര്‍ വൈദ്യുതി ഭേദഗതി ബില്‍ അവതരിപ്പിക്കും. രാജ്യത്തെ വൈദ്യുതി രംഗത്ത് വലിയ മാറ്റത്തിലേക്ക് നയിക്കുന്ന ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസ‍ർക്കാര്‍ ഒരുങ്ങുന്നത്. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതാണ് ബില്ല്. ഉപഭോക്താവിന് ഇഷ്ടമുള്ള വൈദ്യുതി വിതരണക്കാരെ തെരഞ്ഞെടുക്കാൻ ബില്ലിലൂടെ അവസരം ഒരുങ്ങുമെന്ന് സർക്കാർ അവകാശപ്പെടുന്നു. വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നത് മത്സരം ഉണ്ടാക്കുകയും ആത്യന്തികമായി അത് ഉപഭോക്താവിന് ഗുണകരമാകുമെന്നാണ് സർക്കാർ നിലപാട്. 

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും, വൈദ്യുതി വിതരണത്തിന് കൃത്യതയുണ്ടാകുമെന്നും വര്‍ധിച്ച് വരുന്ന വൈദ്യുത ഉപഭോഗത്തെ ചൂണ്ടി കേന്ദ്ര സർക്കാർ പറയുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് ബില്ല് തയ്യാറാക്കിയതെന്നും ആരും ബില്ലിനെ എതിര്‍ത്തില്ലെന്നും അടുത്തിടെ നടന്ന കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് യോഗത്തില്‍ ഊർജ്ജ സഹമന്ത്രി രാജ് കുമാര്‍ സിങ് പറഞ്ഞിരുന്നു. എന്നാല്‍ ബില്ല് അംഗീകരിക്കാനികില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വകാര്യ മേഖലയുടെ കടന്നുവരവോടെ തോന്നുംപടിയുള്ള വിലയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും  നിരക്ക് വർധനയ്ക്ക് വഴിവെക്കുന്നതുമാണ് ബില്ലെന്ന് മുന്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ കടന്നുവരുന്നത് കെഎസ്ഇബിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതാണ് കേരളത്തിന്‍റെ ആശങ്ക. കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന നഗരമേഖലകള്‍ സ്വകാര്യമേഖല കയ്യടക്കുന്നതോടെ കെഎസ്ഇബിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരുമെന്നാണ് വിമർശനം. കെഎസ്ഇബി പ്രതിസന്ധിയിലേക്ക് പോയാല്‍ നിലവില്‍ സൗജന്യ വൈദ്യുതി ലഭിക്കുന്നവര്‍ക്കും നിരക്കിളവുകള്‍ ഉള്ളവർക്കുമെല്ലാം തിരിച്ചടിയാകും. വകുപ്പിലെ ജീവനക്കാരെയും അനുബന്ധ മേഖലയിലുള്ളവരെയും ഇത് ബാധിക്കുമെന്നും ബില്ലിനെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.


 
 

click me!