
ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് അടുത്ത വൃത്തങ്ങൾ. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പങ്കെടുക്കൂ. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്സരിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും വൃത്തങ്ങൾ പറയുന്നു. എന്നാൽ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് വിവരം.
അമേഠിയിലും റായ്ബറേലിയിലും മെയ് 20നാണ് തെരഞ്ഞെടുപ്പ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിൽ നിന്നാണ് രാഹുൽ ഗാന്ധി രണ്ടാം തവണയും ജനവിധി തേടുന്നത്. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കാനുമായിരുന്നു സാധ്യത. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു.
വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോൺഗ്രസ് സജീവമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നില്‍ക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നില്‍കിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാൽ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി.
വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നും ഖർഗെ പറഞ്ഞു. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ബറേലിയിൽ മത്സരിക്കാനില്ലെന്നാണ് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തിന് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട ചർച്ചകളിലാണ്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam