
ലഖ്‌നൗ: മതംമാറ്റത്തിന് (Conversion) പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യുപിയിലെ (Uttarpradesh) ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരെ (Mohammad Iftikharuddin) അന്വേഷണം. ഔദ്യോഗിക വസതിയില്‍വെച്ച് പ്രഭാഷണം നടത്തിയെന്നാണ് ആരോപണം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കാണ്‍പുര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തലവനാണ് ഇഫ്തിഖറുദ്ദീന്‍. രാജസ്ഥാനിലെ അജ്‌മേര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയിന്‍ തുടങ്ങിയവരാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. മഠ-മന്ദിര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.
പിന്നീട് വൈറലായി. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഭവം ഗൗരവമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
106 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. വീഡിയോയില്‍ ഇഫ്തിഖറുദ്ദീന്‍ ഒരു മുറിയില്‍ കസേരയില്‍ ഇരിക്കുന്നു. മുറിയില്‍ 10-15 പേര്‍ തറയിലും ഇരിക്കുന്നു. ഈ വീഡിയോയില്‍ അദ്ദേഹം കേള്‍വിക്കാരോട് ഇസ്ലാം മതത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്നു. മറ്റ് ആളുകളും ക്ലാസെടുക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ അന്വേഷണം നടത്തൂവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam