ഇതിനോടകം തന്നെ വൻതുകയാണ് തങ്ങൾ വാക്സീൻ ഗവേഷണത്തിനും നിർമ്മാണത്തിനുമായി ചിലവാക്കിയതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
ദില്ലി: കേന്ദ്രസർക്കാരിന് നൽകുന്ന വാക്സീൻ്റെ വിലയിൽ വർധന ആവശ്യപ്പെട്ട് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും. നിലവിൽ 150 മുതൽ 210 രൂപ വരെ നൽകിയാണ് കേന്ദ്രപൂളിലേക്ക് കൊവിഷിൽഡും കൊവാകീസിനും വാങ്ങിയിരുന്നത്. ഇതു പോരെന്നും വാക്സീൻ വില വർധിപ്പിച്ചാൽ മാത്രമേ ഭാവിയിലെ വാക്സീൻ ഗവേഷണത്തിനും വിതരണത്തിനും നിർമ്മാണത്തിനുമുള്ള മൂലധനം കണ്ടെത്താൻ സാധിക്കൂവെന്നുമാണ് ഇരുകമ്പനികളുടേയും നിലപാട്.
ഇക്കാര്യം കേന്ദ്രസർക്കാർ വൃത്തങ്ങളെ കമ്പനികൾ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വൻതുകയാണ് തങ്ങൾ വാക്സീൻ ഗവേഷണത്തിനും നിർമ്മാണത്തിനുമായി ചിലവാക്കിയതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ജനുവരിയിൽ 1.10 കോടി ഡോസ് കൊവിഷിൽഡ് വാക്സീൻ 200 രൂപയ്ക്കും 55 ലക്ഷം കൊവാക്സീൻ ഡോസുകൾ 206 രൂപയ്ക്കുമാണ് കേന്ദ്രസർക്കാർ ഓർഡർ നൽകിയത്. സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയാണ് നിലവിൽ കൊവാക്സീൻ കൊടുക്കുന്നത്. സ്വകാര്യമേഖലയിൽ വാക്സീന് വൻവിലയുണ്ടെന്ന വിമർശനത്തിനിടെയാണ് സർക്കാരിന് നൽകുന്ന വാക്സീനും വില കൂട്ടണമെന്ന ആവശ്യം.