
ദില്ലി: നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഇസ്ലാംമത വിശ്വാസികളുടെ രാജ്യ വ്യാപക പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം സംഘടിച്ച വിശ്വാസികളും പൊലീസും തമ്മില്‍ പലയിടങ്ങളിലും സംഘർഷമുണ്ടായി. ജമ്മു കാശ്മീരിലും ജാർഖണ്ഡിലും സംഘർഷമുണ്ടായ ഇടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നല്‍കി.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉച്ചയോടെയാണ് എല്ലായിടത്തും പ്രതിഷേധം തുടങ്ങിയത്. ദില്ലി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. ദില്ലി ജമാമസ്ജിദിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്നൂറോളം പേർ പങ്കെടുത്തു.
പ്രതിഷേധങ്ങൾക്ക് പിന്നില്‍ അസുദീന്‍ ഒവൈസിയുടെ അണികളാണെന്നാണ് കരുതുന്നതെന്നും, പ്രതിഷേധിച്ചവരെ പിന്തുണയ്ക്കില്ലെന്നും ജമാ മസ്ജിദ് ഇമാം ഷാഹി ഇമാം പറഞ്ഞു. അനുമതിയില്ലാതെ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ പൊലീസും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായി. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. സമരക്കാർ പൊലീസ് വാഹനം തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു. 109 പേരെ അറസ്റ്റ് ചെയ്തു.
ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്‍കി. പശ്ചിമ ബംഗാളില്‍ ഹൗറയിലും കൊല്‍ക്കത്തയിലും വ്യാപക സംഘർഷമുണ്ടായി. ഹൗറയില്‍ പ്രതിഷേധക്കാർ ബിജെപി ഓഫീസ് തീയിട്ടു. ജാഖണ്ഡിലെ റാഞ്ചിയില്‍ സമരക്കാർ വാഹനങ്ങൾക്ക് തീയിട്ടു. റാഞ്ചി നഗരത്തില്‍ കർഫ്യൂ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ബധേർവയിലും കിഷ്ട്വാറിലും കർഫ്യൂ ഏർപ്പെടുത്തി.
Also Read: നൂപുർ ശർമയുടെ വിവാദ പരാമർശം; ബംഗ്ലാദേശിലും പ്രതിഷേധം, ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം
നബിവിരുദ്ദ പരാമർശങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. പരാമർശങ്ങൾ നടത്തിയവരുടെ അറസ്റ്റാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത കർശനമാക്കുകയാണ് കേന്ദ്രം.