
ബംഗളൂരു: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില പോലുമില്ലാതെ കർണാടക ആരോഗ്യമന്ത്രിയുടെ സ്വീകരണച്ചടങ്ങ്. ചിത്രദുർഗയിൽ ബി ശ്രീമാലുവിനെ ആനയിച്ചുളള ഘോഷയാത്രയിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മഴ കൂടുതൽ കിട്ടാൻ ചിത്രദുർഗയിലെ വേദാതി നദിയിൽ പൂജ നടത്താനുളള ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വരവിലാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയത്. പൂക്കളെറിഞ്ഞും വലിയ ആപ്പിൾ മാല ചാർത്തിയും ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. ഘോഷയാത്രയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. മന്ത്രിക്കും അനുയായികൾക്കും, തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിൽ ഭൂരിഭാഗത്തിനും മാസ്കില്ലായിരുന്നു. സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.
ബിജെപി പ്രവർത്തകരാണ് വിലക്ക് ലംഘിച്ച് സ്വീകരണമൊരുക്കിയത്. വേലിതന്നെ വിളവ് തിന്നുന്ന കർണാടക മാതൃകയ്ക്ക് എതിരെ വൻ വിമർശനമാണ് ഉയരുന്നത്. കൊവിഡ് പ്രതിരോധം നയിക്കുന്ന ആരോഗ്യമന്ത്രി ഇങ്ങനെയെങ്കിൽ സംസ്ഥാനത്തിന്‍റെ ഗതിയെന്താകുമെന്ന് കോൺഗ്രസിന്‍റ ചോദ്യം. സ്വീകരണച്ചടങ്ങിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ശ്രീരാമുലുവിന്‍റെ മറുപടി.വിവാദമായതോടെ ചിത്രദുർഗയിലെ പരിപാടികളെല്ലാം റദ്ദാക്കി മന്ത്രി ബെംഗളൂരുവിലേക്ക് മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam