റെക്കോർഡുകൾ തകർത്ത് പുതുച്ചേരി; വോട്ടിങ് ശതമാനം 90 ലക്ഷ്യമാക്കി മുന്നേറ്റം, പിന്നിട്ടത് പുതിയ ചരിത്രം

Published : Apr 09, 2026, 08:47 PM IST
Puducherry Assembly Election 2026

Synopsis

പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പിൽ 89.87% എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി, ഇത് മുൻകാല റെക്കോർഡുകളെല്ലാം ഭേദിച്ചു. ഓസ്ഡു മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, മാഹിയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ആയിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

മുൻകാല റെക്കോർഡുകളെല്ലാം ഭേദിച്ച്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് നീങ്ങുന്നു. വൈകുന്നേരം 8 മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87% എന്ന ശ്രദ്ധേയമായ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തൊണ്ണൂറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ൽ രേഖപ്പെടുത്തിയ 85.57% ആയിരുന്നു പുതുച്ചേരിയിലെ ഇതിനുമുമ്പത്തെ ഉയർന്ന പോളിംഗ് ശതമാനം.

വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം ജില്ലാടിസ്ഥാനത്തിൽ, പുതുച്ചേരിയിലെ 25 മണ്ഡലങ്ങളിൽ ശരാശരി 87.47% പോളിംഗ് രേഖപ്പെടുത്തി. കാരയ്ക്കലിലെ അഞ്ച് മണ്ഡലങ്ങളിൽ 84.13% വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലതലത്തിൽ നോക്കിയാൽ, ഓസ്ഡു (Oussudu) മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്92.04%. കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36%) രേഖപ്പെടുത്തിയത്. വൈകുന്നേരം 5 മണിയോടെ ഏഴ് മണ്ഡലങ്ങൾ 90 ശതമാനത്തിന് മുകളിലും, 22 മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിലും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 1964-ലെ കന്നി തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമാണിത്. അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ പുതുക്കുമ്പോൾ പോളിംഗ് ശതമാനം ഇനിയും ഉയർന്നേക്കും.‌

മുൻ വർഷങ്ങളിലെ പോളിംഗ് ശതമാനം

2021-ൽ 82.2%, 2016-ൽ 84.03%, 2011-ൽ 85.52%, 2006-ൽ 85.46%, 2001-ൽ 72.61% എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ പോളിങ് ശതമാനം. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. 6 മണിക്ക് മുമ്പ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ കാത്തുനിന്നവർക്ക് ടോക്കണുകൾ നൽകിയിട്ടുണ്ടായിരുന്നു.

വോട്ടെടുപ്പ് സമാധാനപരം

അതേസമയം ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. മണ്ണാടിപ്പേട്ട് മണ്ഡലത്തിലെ തിരുക്കന്നൂർ ഗവൺമെന്റ് എച്ച്എസ്എസിലെ ബൂത്തിന് സമീപം ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പിരിച്ചുവിടാൻ പോലീസ് നേരിയ ലാത്തിച്ചാർജ് നടത്തി. കോൺഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി എ നമശ്ശിവായം മണ്ണാടിപ്പേട്ടിൽ നിന്ന് വീണ്ടും ജനവിധി തേടുന്നുണ്ട്. മുൻ എംഎൽഎ ടിപി ആർ സെൽവത്തെയാണ് കോൺഗ്രസ് ഇവിടെ ഇറക്കിയിരിക്കുന്നത്. പിഎംകെ, എൻടികെ, ടിവികെ എന്നീ പാർട്ടികളും ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

കാരയ്ക്കൽ സൗത്ത് മണ്ഡലത്തിലെ ഒരു ബൂത്തിൽ വിവിപാറ്റ് (VVPAT) മെഷീനിലെ സാങ്കേതിക തകരാർ മൂലം 10 മിനിറ്റ് വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ബാറ്ററി അമിതമായി ചൂടായതിനെത്തുടർന്ന് മെഷീനിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് പുക അണച്ചു. ബാറ്ററി മാറ്റിയതിന് ശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു. വിഒസി ഗവൺമെന്റ് എച്ച്എസ്എസിൽ ഒരുക്കിയ മാതൃകാ പോളിംഗ് കേന്ദ്രത്തിൽ വോട്ടർമാരെ സ്വീകരിക്കാൻ റോബോട്ടിനെ എത്തിച്ചത് കൗതുകമായിരുന്നു. റോബോട്ട് വോട്ടർമാർക്ക് റോസാപ്പൂക്കൾ നൽകുകയും ക്യൂവിലേക്ക് നയിക്കുകയും ചെയ്തു.

നേതാക്കൾ വോട്ട് രേഖപ്പെടുത്തി

ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (AINRC) സ്ഥാപകനും മുഖ്യമന്ത്രിയുമായ എൻ. രംഗസ്വാമി തന്റെ പതിവ് ശൈലിയിൽ യമഹ ആർഎക്സ് 100 ബൈക്കിൽ സഞ്ചരിച്ചാണ് തിലാസ്പേട്ടിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം അപ്പ പൈത്യസാമി ക്ഷേത്രത്തിൽ പൂജ നടത്തി. എൻഡിഎ സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥനും കുടുംബവും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറേറ്റിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മുന്നണികൾ

എൻആർ കോൺഗ്രസ് നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവും (NDA) കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയും (INDIA bloc) തമ്മിലാണ് പ്രധാന മത്സരം. എൻആർ കോൺഗ്രസ് 16 സീറ്റിലും ബിജെപി 10 സീറ്റിലും എഐഎഡിഎംകെ, എൽജെകെ എന്നിവർ രണ്ട് വീതം സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മറുവശത്ത് കോൺഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ ഒരു സീറ്റിലും മത്സരിക്കുന്നു. കേന്ദ്രഭരണ പ്രദേശത്തെ 30 നിയമസഭാ മണ്ഡലങ്ങളിൽ 23 എണ്ണം പുതുച്ചേരിയിലും അഞ്ചെണ്ണം കാരയ്ക്കലിലും ഓരോന്ന് വീതം മാഹിയിലും യാനത്തിലുമാണ്.

2021-ലെ തിരഞ്ഞെടുപ്പിൽ എഐഎൻആർസി 10 സീറ്റുകളും ബിജെപി 6 സീറ്റുകളും നേടി സഖ്യകക്ഷിയായി സർക്കാർ രൂപീകരിച്ചിരുന്നു. പ്രതിപക്ഷത്ത് ഡിഎംകെ 6 സീറ്റും കോൺഗ്രസ് 2 സീറ്റും നേടി. കഴിഞ്ഞ തവണ റെക്കോർഡ് എണ്ണം (6 പേർ) സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺ​ഗ്രസും ബിജെപിയും
പുതുച്ചേരിയിൽ പോളിങ് വിപ്ലവം; ഔസുഡുവിൽ 92.%, കേരളത്തിലും അസമിലും 5 മണി കഴിഞ്ഞും തിരക്ക്