Punjab Election 2022 : നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ?

By Web TeamFirst Published Jan 28, 2022, 7:44 PM IST
Highlights

അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് അമൃത്സർ ഈസ്റ്റ് മണ്ഡലത്തില്‍ സിദ്ദുവിന്‍റെ എതിരാളി. ഇതിനിടെ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണങ്ങളുമായി സഹോദരി സുമന്‍ രംഗത്ത് വന്നു. അച്ഛന്‍റെ മരണശേഷം സിദ്ദു അമ്മയെ ഉപേക്ഷിച്ചുവെന്നും റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമൻ ആരോപിച്ചു. 

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു (Navjot Singh Sidhu) നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ 11.15 ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. 

അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് അമൃത്സർ ഈസ്റ്റ് മണ്ഡലത്തില്‍ സിദ്ദുവിന്‍റെ എതിരാളി. ഇതിനിടെ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണങ്ങളുമായി സഹോദരി സുമന്‍ രംഗത്ത് വന്നു. അച്ഛന്‍റെ മരണശേഷം സിദ്ദു അമ്മയെ ഉപേക്ഷിച്ചുവെന്നും റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമൻ ആരോപിച്ചു. ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാര്‍ച്ച് 10ന് പുറത്തുവരും. നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബില്‍ നേരിടുന്നത്.

നിയമസഭാ പോരാട്ടം കനക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയാകുമോ (Charanjit Singh Channi) പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവാകുമോ മുഖ്യ.മന്ത്രി സ്ഥാനാർത്ഥിയെന്നതാണ് അറിയാനുളളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകെന്ന് രാഹുൽ ഗാന്ധി (Rahul Gandhi) ഇന്നലെ സൂചന നൽകി. ഇക്കാര്യം രാഹുൽ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.

അതേസമയം, പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലി സംബന്ധിച്ചുള്ള കല്ലുകടി സംസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംപിമാര്‍ രാഹുലിന്‍റെ റാലിയിൽ പങ്കെടുത്തിരുന്ല്ലനി. മനീഷ് തിവാരി, രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിര്‍ സിങ് ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിനാണ് പഞ്ചാബില്‍ എത്തിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്‌ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് ദുര്‍ഗ്യാന മന്ദിറിലും ഭഗവാന്‍ വാല്‍മീകി തീര്‍ഥ് സ്ഥലിലും 117 സ്ഥാനാര്‍ഥികളുമായി രാഹുല്‍ സന്ദര്‍ശനം നടത്തി. 

click me!