
ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന് (Punjab Election 2022) മുന്നോടിയായി സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയതു. പ്രമുഖ സിഖ് നേതാക്കളുമായി ഇന്നലെയും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
പഞ്ചാബ് പോളിംഗ് സ്റ്റേഷനിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് സിഖ് സമുദായത്തെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്. താലിബാന്‍ പിടിച്ചെടുത്ത ശേഷം ആക്രമണങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ സിഖ്, ഹിന്ദു പ്രതിനിധികളെയാണ് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി കണ്ടത്. ഇന്ത്യയിലെ പൗരത്വം, അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളുടെ സംരക്ഷണം തുടങ്ങി ഏറെനാളായി ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് വിവരം.
ഇതിനായി ഒരു ഏക ജാലക സംവിധാനം കൊണ്ടു വന്നേക്കും. ഇന്നലെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതും, സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ഇന്ത്യയിലെത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്തുണ തേടിയിരുന്നു. പഞ്ചാബിലെ വോട്ട് ബാങ്കായ സിഖ് സമുദായത്തെ എങ്ങനെയും അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമം. കാര്‍ഷക സമരത്തെ തുടര്‍ന്ന് സിഖ് സമുദായത്തിലുണ്ടായ രോഷം, അകാലിദള്‍ സഖ്യമുപേക്ഷിച്ചത് തുടങ്ങിയ വിഷയങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടതായി ബിജെപി കരുതുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിനെതിരെ നടത്തിയ വിമര്‍ശനങ്ങളും തിരിച്ചടിച്ചേക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മല്‍സരമാണ് ഇത്തവണ. അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്.കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. .പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശം എതിരാളികള്‍ ആയുധമാക്കി. എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി . നാളെ ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam