
ദില്ലി: ആംആദ്മി പാർട്ടി (AAP) തൂത്ത് വാരിയപ്പോൾ കാലിടറിയത് പഞ്ചാബിലെ(Punjab election) മുതിർന്ന നേതാക്കൾക്ക് (Leaders trails). കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും ഫസ്റ്റ് ക്ലാസ് നേതാക്കളെല്ലാം തോറ്റു. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്ക് ഒപ്പം ചേർന്ന് മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനേയും വോട്ടർമാരെ തുണച്ചില്ല. പട്യാല അർബൻ മണ്ഡലത്തിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തൊണ്ണൂറാം വയസിലും മത്സരത്തിനിറങ്ങിയ ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിംഗ് ബാദൽ ലാംബിയിൽ തോറ്റു. സുഖ്ബീർ സിങ് ബാദലും തോറ്റു. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളായ കോർ സാഹിബിലും ഭദോറിലും തോറ്റു. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമ്യത്സർ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തായി.
പഞ്ചാബിൽ വൻ വിജയമാണ് ആംആദ്മി പാർട്ടി സ്വന്തമാക്കിയത്. കോൺഗ്രസിനെ വലിയ മാർജിനിൽ തറപറ്റിച്ച് നേടിയ വിജയം. ആഘോഷവും ലഡു വിതരണവും നൃത്തവുമായി ആം ആദ്മി പ്രവർത്തകർ പഞ്ചാബിലും ദില്ലിയിലും തെരുവിലിറങ്ങി. അരവിന്ദ് കെജ്രിവാൾ എത്തിയതിന് ശേഷം സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുമെന്നാണ് എഎപി പാർട്ടി അറിയിച്ചത്. കേജ്‌രിവാൾ മാതൃകയിലുള്ള ഭരണത്തിനുള്ള അവസരമാണ് പഞ്ചാബ് നൽകത്. ദേശീയ തലത്തിൽത്തന്നെ കെജ്രിവാളിന്റെ ഭരണരീതിക്ക് ലഭിച്ച പിന്തുണയും ജനപ്രീതിയുമാണ് ഈ വിജയമെന്നാണ് എഎപി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചത്.
ആംആദ്മി പാർട്ടിയുടെ ചരിത്ര മുന്നേറ്റത്തിൽ പഞ്ചാബിൽ സൂപ്പർമാനായി തിളങ്ങിയത് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ആണ്. ഹാസ്യതാരത്തിൽ തുടങ്ങി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ഭഗവന്ത് മൻ എത്തുന്നത്. പാർട്ടിക്കുള്ളിൽ നിന്നും തന്നെ വലിയ എതിർപ്പ് ഭഗ്വന്ദ് മാനെതിരെയുണ്ട്. അത് ഭരണത്തിൽ ആപ്പിന് തിരിച്ചടിയായേക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ കെജ്രിവാളിന്റെ ആശീർവാദവും പിന്തുണയും ഭഗ്വന്ദ് മാനുണ്ടെന്നത് ശ്രദ്ധേയമാണ്.
പഞ്ചാബിൽ ആറാടി ആംആദ്മി, ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യം
ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ 'ആപ്പ് ഇത്തവണ ആറാടുകയാണ്'. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും കോൺഗ്രസിനും ഒപ്പം നിന്നു. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോൺഗ്രസിനെ പിടിച്ച് കുലുക്കിയപ്പോൾ ആംആദ്മി പതിയെ കളം പിടിച്ചു.
ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാൽ അതിൽ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാൾ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
Punjab election result 2022 : പഞ്ചാബിൽ ആപ്പിന്റെ ആധിപത്യം, കോൺഗ്രസ് പിന്നിൽ, വൻമരങ്ങൾ വീഴുന്നു
ഭഗ്വന്ദ് മാന്റെ പ്രവർത്തന മികവ് കൊണ്ട് മാത്രമല്ല ഭരണം പിടിക്കാൻ ആംആദ്മിക്ക് സാധിച്ചത്. മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് കൂടിയുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദയെന്ന മുപ്പത്തിമൂന്നുകാരൻ. കോൺഗ്രസിന്റെ ദേശീയ തലത്തിലെ തന്നെ പകരക്കാരാണ് ആം ആദ്മി പാർട്ടിയെന്നാണ് ചദ്ദ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതികരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാൽ 'പ്രധാനമന്ത്രിയുടെ ചുമതലയിൽ' കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞുവെക്കുന്നുണ്ട്. "കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. അദ്ദേഹം തീർച്ചയായും വലിയൊരു റോളിൽ - പ്രധാനമന്ത്രിയുടെ ചുമതലയിൽ ഉടൻ ഉണ്ടാകും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും എന്ന പ്രതീക്ഷയും ചദ്ദ പങ്കുവെക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam