
ദില്ലി: യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ഗുരുതര ആരോപണങ്ങൾ. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങൾ ഭൂരിപക്ഷവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്നും വിദഗ്ധർ ആരോപിച്ചു. തർജ്ജിമ അടക്കം തയ്യാറാക്കിയതും എ ഐ സഹായത്തോടെയെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി എൻടിഎ രംഗത്തെത്തി. ചോദ്യപേപ്പർ തയാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎ വൃത്തങ്ങളുടെ വിശദീകരണം. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്കെതിരെയും എൻടിഎ രംഗത്തെത്തി. ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻടിഎ വിശദീകരിച്ചു. ഉത്തരസൂചിക ആക്ഷേപങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തിൽ പിഴവില്ലെന്നും എൻടിഎ വിശദീകരിച്ചു.
അടുത്തകാലം വരെ എൻടിഎയുമായി സഹകരിച്ച വിഷയ വിദഗ്‌ദരാണ് നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന ആരോപണം ഉയർത്തിയത്.ചോദ്യപേപ്പർ തയ്യാറാക്കാൻ വ്യാപകവുമായി എഐ ഉപയോഗിച്ചു. ഇങ്ങനെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വേണ്ടത്ര പരിശോധിക്കാത്തതാണ് കൂടുതൽ തെറ്റുകളുണ്ടാവുന്നതിന് കാരണമായെന്നും വിദഗധർ വ്യക്തമാക്കുന്നു. പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട് പരീക്ഷയുടെ ഉത്തരസൂചിക എൻടിഎ പുറത്തുവിടാൻ വൈകിയത് ഈ പിഴവുകളുടെ പശ്ചാത്തലത്തിലാണെന്നാണ് ആരോപണം.
എന്നാൽ മുൻ വിഷയ വിദഗ്‌ദർ ഉന്നയിച്ച ആരോപണത്തെ എൻടിഎ തള്ളി. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപം പരിശോധിക്കുമെന്നും പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂ എന്നും ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി നെറ്റ് ചോദ്യപേപ്പറുകളിൽ ഗുരുതര അബദ്ധം കണ്ടെത്തിയതിന് തുടർന്ന് ഈ പരീക്ഷകൾ റദ്ദാക്കിയിരുന്നു. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്.ബിഎസ്‍സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്.34 കോളേജുകളിൽ നടന്ന പരീക്ഷയാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സർവകലാശാല അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam