
ദില്ലി: മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരിൽ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന സാഹചര്യത്തിലല്ല താൻ പറഞ്ഞത്. മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ കാണാൻ പോയപ്പോൾ അവർ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂർ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ,മോദി ഒരു രാഷ്ട്രീയ പാർട്ടി നേതാവായി മാത്രം മാറിയാണ് പാർലമെന്റിൽ സംസാരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഭാരത് മാതാ എന്ന വാക്ക് പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോദി 2024 ഇൽ പ്രധാനമന്ത്രി അകുന്നോ ഇല്ലയോ എന്നതല്ല കാര്യം. മണിപ്പൂരിൽ കലാപം നടക്കുകയാണ്. ആയുധങ്ങൾ കൊള്ളയടിച്ചു. ഇത് നടക്കട്ടെയെന്നാണോ അമിത് ഷാ പറയുന്നത്? മിസോറമിൽ കോൺഗ്രസ് കാലത്ത് വ്യോമാക്രമണം നടന്നുവെന്നത് തെറ്റായ കാര്യമാണെന്നും അങ്ങനെയൊന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam