
ബെംഗളൂരു: ജോഡോ യാത്രക്ക് അനുവാദമില്ലാതെ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം മൂന്ന് പേർക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസ്. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയായ എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീൻ കുമാറാണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും അധികൃതർ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ഗാനങ്ങളുടെ പകർപ്പാവകാശം.
രാഹുൽ ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോൺഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജയറാം രമേശിനെയും സുപ്രിയയെയും ബെംഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രാഹുൽ മൂന്നാം പ്രതിയാണ്. പ്രമോഷണൽ ഗാനമായി അനുമിതിയില്ലാതെ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി.
സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോൺഗ്രസ് 10 പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമാ താരം പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ തുടങ്ങിയവർ ജോഡോ യാത്രയിൽ അണിചേർന്നിരുന്നു. എൻസിപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഇതിനകം ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി രംഗത്തെത്തി. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോൾ പാർട്ടി പുതുജീവൻ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam