
ദില്ലി: കൊവിഡ് 19 പരിശോധന റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഇരട്ടി വില ഈടാക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഇന്ത്യന്‍ ജനതയെ മൊത്തം അപമാനിക്കുന്ന നടപടിയാണിത്. രാജ്യം മുഴുവന്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. അപ്പോഴും ചിലര്‍ തെറ്റായ മാര്‍ഗത്തിലൂടെ ലാഭത്തിന് വേണ്ടി ശ്രമിക്കുന്നു. എന്തൊരു മനസ്സാണിവരുടേത്. രാജ്യം ഇവര്‍ക്ക് മാപ്പ് നല്‍കില്ല'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാര്‍ വിവരിക്കാനാകാത്ത തരത്തില്‍ സഹിക്കുമ്പോള്‍ ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
റിയല്‍ മെറ്റബോളിക്‌സ് എന്ന കമ്പനിയാണ് ഇറക്കുമതി ചെയ്ത കിറ്റുകള്‍ സര്‍ക്കാറിന് വിറ്റത്. മെട്രിക്‌സ് എന്ന് കമ്പനിയാണ് ചൈനയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകളടക്കം ഇറക്കുമതി ചെയ്തത്. റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകളടക്കം 6.5 ലക്ഷം കിറ്റുകളാണ് ഇറക്കുമതി ചെയ്തത്. മെട്രിക്‌സ് 245 രൂപക്ക് ചൈനയില്‍ നിന്ന് വാങ്ങിയ കിറ്റുകള്‍ വിതരണ കമ്പനിയായ റിയല്‍ മെറ്റബോളിക്‌സ് 600 രൂപക്കാണ് ഇന്ത്യക്ക് നല്‍കിയത്. സംഭവം വിവാദമായതോടെ മെട്രികിസ് ദില്ലി ഹൈക്കോടതിയില്‍ കേസിന് പോയി. പിന്നീട് കിറ്റിന് 400 രൂപയാക്കി കുറക്കാന്‍ കോടതി നിര്‍ദേശിച്ചു. അമിത വിലക്ക് ടെസ്റ്റി കിറ്റുകള്‍ വാങ്ങിയതിനെതിരെ നടപടിയെടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ നിയമനടപടിയെടുക്കണമെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. റാപ്പിഡ് ടെസ്റ്റി കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്നും പരിശോധനകള്‍ കൃത്യമല്ലെന്നും വ്യക്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam