
ഡൽഹി: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജ്യത്തി്‍റെ പരമാധികാരത്തിന്മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 'വിധേയനായ ഒരു ഭൃത്യനെപ്പോലെ' ഉത്തരവുകൾ അനുസരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ ഉപരോധം ലംഘിക്കുന്നതും ഇറാനിൽ നിന്നുള്ള നിയമവിരുദ്ധമായ എണ്ണക്കടത്തും വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 12) ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ വാക്കുകൾ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലുള്ളതായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
"മൂന്ന് ഇന്ത്യൻ നാവികർ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ ഖേദപ്രകടനമോ മാപ്പോ പറയാനോ അമേരിക്ക തയ്യാറായിട്ടില്ല. അതിനുപകരം അവർ ഇന്ത്യക്ക് മേൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. 'അമേരിക്കൻ സൈനിക ഉത്തരവുകൾ ഉടനടി അനുസരിക്കുക', 'ഒരു ലംഘനവും വെച്ചുപൊറുപ്പിക്കില്ല' തുടങ്ങിയവയാണ് അവരുടെ വാക്കുകൾ. ഒരു പരമാധികാര രാജ്യം ഒരിക്കലും ഇത്തരം ഭാഷകൾ സഹിക്കില്ല. എന്നാൽ നമ്മുടെ പ്രധാനമന്ത്രി? അദ്ദേഹം മൗനത്തിലാണ്. ഒരു വിധേയനായ ഭൃത്യനെപ്പോലെ അദ്ദേഹം ആ ഉത്തരവുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു."
മറ്റൊരു പോസ്റ്റിൽ, ഒമാനിലെ കപ്പലിൽ വെച്ച് ആരോഗ്യപ്രശ്നങ്ങളാൽ മരിച്ച മറ്റൊരു ഇന്ത്യൻ നാവികന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിനെയും രാഹുൽ ചോദ്യം ചെയ്തു. വിദേശശക്തികൾ നമ്മുടെ പൗരന്മാരെ കൊല്ലുമ്പോൾ സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും ആ മൃതദേഹം ഉടൻ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾ ഓരോ ദിവസവും പണയപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. "ദുരന്തം നടന്ന് മൂന്ന് ദിവസമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അനുശോചന സന്ദേശം പോലും നൽകിയിട്ടില്ല. രാജ്യം അതിനായി കാത്തിരിക്കുകയായിരുന്നു. 'രാജ്യത്തെ തലകുനിക്കാൻ അനുവദിക്കില്ല' എന്ന് പറഞ്ഞവർ ഇന്ന് ഇന്ത്യയുടെ ആഗോള പദവിയും പരമാധികാരവും ചെറുതാക്കിക്കാണിക്കുകയാണ്. വിദേശനയങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല," ഖാർഗെ എക്സിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam