
തൃശൂര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം തുടരും.
രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട് അതിർത്തിയായ ചെറുതുരുത്തിയിൽ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇതിനെ ചൊല്ലി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്നുള്ള ആരോപണമാണ് ബിജെപി നേതാവ് കപില്‍ മിശ്ര ഉന്നയിച്ചത്. ഇത് ലജ്ജാകരമാണെന്നായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണം.
എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍, പിഎഫ്ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്ന് ആരോപണം ഉന്നയിച്ചാണ് ബിജെപി നേതാവ് വിമര്‍ശിച്ചത്. അതേസമയം, കപില്‍ മിശ്രയുടെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം വിശ്രമ ദിനമുണ്ടെന്ന് കോണ്‍ഗ്രസിന്‍റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച ഇത് സെപ്റ്റംബര്‍ 15ന് ആയിരുന്നു. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുസ്ലീംപള്ളിയില്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളും പവന്‍ ഉന്നയിച്ചു. പിഎഫ്ഐയോട് മാപ്പ് ചോദിക്കാന്‍ മോഹൻ ഭഗവത് ഒരു പദയാത്ര തുടങ്ങാന്‍ പോവുകയാണോയെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam