
ദില്ലി: ചൗക്കിദാര്‍ ചോര്‍ ഹെ പ്രയോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മറ്റൊരു പ്രയോഗവുമായി രാഹുല്‍ ഗാന്ധി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബേചേന്ദ്ര മോദി(വില്‍ക്കുന്ന മോദി) എന്ന ഹാഷ്ടാഗില്‍ മോദിക്കെതിരെ ട്വീറ്റ് ചെയ്തു. സ്യൂട്ട് ബൂട്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി നശിപ്പിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയെ കൊട്ടയിലേറ്റി വില്‍ക്കുന്ന കാര്‍ട്ടൂണും രാഹുല്‍ പങ്കുവെച്ചു. ഹിന്ദിയിലായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ബേചേന്ദ്ര മോദി അദ്ദേഹത്തിന്‍റെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ്. അതിനായി അവര്‍ രണ്ട് വര്‍ഷമായി കഠിനാധ്വാനം ചെയ്യുന്നു. ഇക്കാലയളവില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് അനിശ്ചിതത്വം അനുഭവിച്ചത്. ഞാന്‍ അവരോടൊപ്പവും കൊള്ളക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിനും ഒപ്പം നില്‍ക്കുന്നു-എന്നായിരുന്നു ട്വീറ്റ്.
ചൊവ്വാഴ്ചയും മോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. അദാനി, അംബാനി തുടങ്ങിയ വ്യവസായികളുടെ ലൗഡ് സ്പീക്കറായി മോദി മാറുന്നുവെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam