
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വാരാണസിയിൽ ചെരുപ്പെറിഞ്ഞ സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറയാൻ മറന്നുവെന്ന പരാമർശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം. ഏത് തരം പ്രതിഷേധമായാലും ഗാന്ധിയൻ മാർഗത്തിലൂടെയാകണമെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും ഓര്‍മ്മിപ്പിച്ചു. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ഇന്ന് വിളിച്ച വാര്‍ത്താസമ്മേളനത്തിൽ ഇതേ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ടാണ് പ്രതികരിച്ചത്. ഭയം വിതച്ച് ഭരണം നടത്തിയിരുന്ന നരേന്ദ്ര മോദിയെ ആളുകള്‍ക്ക് ഇപ്പോള്‍ ഭയമില്ലാതായി മാറിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വാരാണസിയില്‍ വച്ച് മോദിയുടെ വാഹനത്തിന് നേരെ ആരോ ചെരിപ്പെറിഞ്ഞുവെന്നും 56 ഇഞ്ചുണ്ടായിരുന്ന മോദിയുടെ നെഞ്ച് ഇപ്പോള്‍ മുപ്പതോ മുപ്പത്തിരണ്ടോ ഇഞ്ചായി മാറി. തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ മാനസികമായും നരേന്ദ്ര മോദി തകർന്നെന്നും പരിഹസിച്ച രാഹുല്‍ ഗാന്ധി, പാർട്ടിക്കുള്ളിലും ആർഎസ്എസിനുള്ളിലും പ്രശ്നങ്ങള്‍ തുടങ്ങിയെന്നും രാഹുല്‍ഗാന്ധി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam