
ദില്ലി: കൊവിഡ് മഹാമാരിയുടെ കാലത്ത് ആശാവർക്കേഴ്സിനോട് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കാണിക്കുന്നത് ഉദാസീന മനോഭാവമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരുന്നവരാണ് ആശാ വർക്കേഴ്സ്. ആരോഗ്യരംഗത്തെ പോരാളികളാണ് ഇവർ. എന്നാൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ അവർ നിർബന്ധിതരായിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഊമയായിരുന്നു. ഇപ്പോൾ ബധിരരും അന്ധരും കൂടി ആയിത്തീർന്നിരിക്കുന്നു.' രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു.
ആറ് ലക്ഷത്തിലധികം വരുന്ന ആശാ പ്രവർത്തകർ രാജ്യവ്യാപകമായി രണ്ടുദിവസത്തെ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ മറ്റ് വസ്തുക്കളോ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ട്രേഡ് യൂണിയനുകളാണ് കേന്ദ്ര സർക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മാധ്യമവാർത്തകളിൽ നിന്ന് വ്യക്തമാകുന്നു.
രാവിലെ 7 മണി മുതൽ വൈകിട്ട്5 വരെ ജോലി ചെയ്യുന്നതിന് ഞങ്ങൾക്ക് പ്രതിമാസം 2000 രൂപ മാത്രമാണ് ലഭിക്കുന്നത്. മാസ്കുകളോ സാനിട്ടൈസറുകളോ നൽകിയിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ 45 വയസ്സുകാരിയായ സുലോചന രാജേന്ദ്ര ബിസിനസ് സ്റ്റാൻഡേർഡിനോട് വെളിപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ വാഗ്ദാനം ചെയ്ത 2000 രൂപ ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോണ്ടാക്റ്റ് ട്രേസിംഗ്, സർവ്വേ, ബോധവത്കരണ പദ്ധതികൾ എന്നിവ സംഘടിപ്പിക്കുന്നതിൽ ആശാ വർക്കേഴ്സ് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam