
സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്തിലെ കോടതി. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ ഈ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
Also Read: അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും
നീരവ് മോദിയുടേയും ലളിത് മോദിയുടേയും നരേന്ദ്രമോദിയുടേയും പേരെടുത്ത് പറഞ്ഞ പ്രസംഗം മോദി സമുദായത്തിനപ്പാടെ എതിരല്ലെന്ന് രാഹുലിന്‍റെ അഭിഭാഷകനും വാദിച്ചു. എന്നാൽ അപൂർവമെങ്കിലും പരമാവധി ശിക്ഷ തന്നെ കോടതിയിൽ നിന്നുണ്ടായി. 15000 രൂപ പിഴയും അടയ്ക്കണം. പിന്നാലെ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചു. ജാമ്യം ലഭിച്ച രാഹുൽ ഇനി മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. രാഹുൽ ഗാന്ധിക്കൊപ്പം സംസ്ഥാനത്തെയും ദേശീയ നേതൃത്വത്തിലെയും നേതാക്കളും കോടതിയിലേക്ക് എത്തിയിരുന്നു. കോടതിക്ക് പുറത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam