
ദില്ലി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 'ഇന്ത്യയുടെ വൈവിധ്യം അതിന്റെ ബലഹീനതയല്ല, ശക്തിയാണെന്ന്' രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയിലെ 23 ഭാഷകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
'ഇന്ത്യയുടെ പല ഭാഷകളും അതിന്റെ ബലഹീനതയല്ല' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 23 ഭാഷകള്‍ പരാമര്‍ശിക്കുന്നതിനൊപ്പം ഓരോഭാഷയുടേയും കൂടെ രാഹുല്‍ ദേശീയ പതാകയും പോസ്റ്റ് ചെയ്തിരുന്നു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തുമുള്ള നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു നടന്‍ കമല്‍ഹാസന്റെ പ്രതികരണം. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി യുദ്യൂരപ്പയും പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു ഭാഷയെന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, ഐ.എം.ഐ.എം അധ്യക്ഷ അസദുദ്ദീന്‍ ഒ.വൈ.സി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാര സ്വാമി തുടങ്ങിയവരും അമിത്ഷായുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ഇന്ത്യയുടെ പ്രഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഇന്ന് ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam