
ബെംഗളൂരു: തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിലെ റെയ്‍ഡിൽ പിടിച്ചെടുത്തത് വൻതോതിലുള്ള അനധികൃതസമ്പാദ്യം. തെലങ്കാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലെ റെയ്‍ഡിലാണ് വൻ സമ്പാദ്യം പിടിച്ചെടുത്തത്. അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ നൂറ് കോടിയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. നൂറിലേറെ ഐ ഫോണുകൾ, കിലോക്കണക്കിന് സ്വർണം, ലക്ഷക്കണക്കിന് പണം, 60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, ഐപാഡുകൾ, ബാങ്ക് - ഭൂസ്വത്ത് രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ആകെ സ്വത്തിന്‍റെ മതിപ്പ് വില നൂറ് കോടിയോളം വരുമെന്ന് ആന്‍റി കറപ്ഷൻ ബ്യൂറോ വ്യക്തമാക്കി. ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിറ്റി പ്ലാനിംഗ് ഡയറക്ടർ ആയിരുന്നു ശിവ ബാലകൃഷ്ണ. റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് ഇദ്ദേഹത്തിന് പാരിതോഷികമായി കിട്ടിയതാണ് അനധികൃത സമ്പാദ്യമെന്ന് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പിടിച്ചെടുത്ത രേഖകളുടെയും വസ്തുക്കളുടെയും പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam