
നോയിഡ: ഉത്തർ പ്രദേശിലെ വൈദ്യുത വകുപ്പിന്റെ വക സാധാരണക്കാരന് ലഭിച്ചത് കോടികളുടെ ഷോക്ക്. നോയിഡ സ്വദേശിയായ ബസന്ത ശർമ്മ എന്നയാൾക്ക് മൂന്ന് മാസത്തേക്കായി 4 കോടിയിലേറെ രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ബില്ല് യുവാവിന് ലഭിക്കുന്നത്. നോയിഡയിലെ സെക്ടർ 122 ലെ ശർമ്മിക് കുംജിൽ താമസിക്കുന്ന ഇയാൾ റെയിൽ വേ ജീവനക്കാരനാണ്. നിലവിൽ ഷിംലയിൽ ട്രെയിനിംഗ് നടത്തുന്ന ഉദ്യോഗസ്ഥന് വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് മൂന്ന് മാസത്തെ വൈദ്യുതി ബില്ല് ലഭിക്കുന്നത്.
ഭാര്യയുടെ പേരിലാണ് ഇയാൾ വാടകയ്ക്ക് നൽകിയ വീടിന്റെ കണക്ഷൻ എടുത്തിരുന്നത്. തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമാവുകയായിരുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ നിലയിൽ 1490 രൂപ വരെയാണ് ഇയാൾക്ക് വൈദ്യുതി ബില്ല് ലഭിക്കാറുള്ളത്. എന്നാൽ 40231842 രൂപ ബിൽ തുക കണ്ടതോടെ റെയിൽ വേ ജീവനക്കാരൻ ഞെട്ടി. ജൂലൈ 24 ന് മുൻപ് ബിൽ അടയ്ക്കുകയാണെങ്കിൽ 284969 രൂപ ഡിസ്കൌണ്ട് ലഭിക്കുമെന്നും മെസേജിൽ വിശദമാക്കിയിരുന്നു.
ഇവർ വാടകയ്ക്ക് നൽകിയ വീടിനായിരുന്നു ഞെട്ടിക്കുന്ന ബില്ല്. വാടകക്കാരോട് വിവരം തിരക്കിയപ്പോൾ പതിവിൽ കവിഞ്ഞുള്ള ഉപഭോഗം ഉള്ളതായി തോന്നിയതുമില്ല. ഇതിന് പിന്നാലെയാണ് യുവാവ് പരാതിയുമായി വകുപ്പിനെ ബന്ധപ്പെടുന്നത്. ഇതോടെയാണ് ആശങ്കകൾക്ക് വിരാമം ആയത്. ബില്ലുകൾ വിതരണം ചെയ്യുന്ന സാങ്കേതിക സംവിധാനത്തിലുണ്ടായ തകരാറാണ് ഞെട്ടിക്കുന്ന ബില്ലിലേക്ക് എത്തിയതിന് പിന്നിലെന്നാണ് ഉത്തർ പ്രദേശ് പവർ കോർപ്പറേഷൻ എക്സിക്യുട്ടീവ് എൻജിനിയറായ ശിവ ത്രിപാഠി വിശദമാക്കുന്നത്. ഇയാൾക്ക് പുതുക്കിയ ബില്ല് നൽകിയാണ് വൈദ്യുതി വകുപ്പ് വിവാദത്തിന് അന്ത്യമാക്കിയത്. 26000 രൂപയാണ് ബസന്ത് ശർമ്മയ്ക്ക് നൽകിയിട്ടുള്ള പുതുക്കിയ വൈദ്യുതി ബിൽ തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam