
തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ പിഴത്തുക, പാസ്‌പോർട്ട് നിരക്കുകൾ, എൽപിജി വില, ആധാർ അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് നിർണായകമായ ഈ പരിഷ്‌കാരങ്ങൾ ഉണ്ടാകുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക ജൂലൈ 1 മുതൽ 250 രൂപയിൽ നിന്നും 500 രൂപയായി ഉയരും. സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. ഇതിനുപുറമേ, മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകും.
ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിനുള്ള അപേക്ഷാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്നും 2,500 രൂപയായി കൂടും. 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയരും. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് 5,000 രൂപയും, 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 6,000 രൂപയുമാണ് പുതിയ നിരക്ക്.
പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. ഇനി മുതൽ 200 ലിറ്റർ ഡീസൽ പരിധി ഉണ്ടായിരിക്കില്ല. ആഭ്യന്തര - വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇതോടൊപ്പം സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും പരിഷ്കരണങ്ങൾ ഉണ്ടായേക്കാം.
ആധാർ കാർഡിൽ ഇ-മെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാൻ അവസരമുണ്ട്. മുൻപ് ഇതിനായി 75 രൂപ ഫീസ് ഈടാക്കിയിരുന്നു.
2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലൈ 31-ന് മുൻപായി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കും.
നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് 'വിബിജി രാംജി' എന്ന പേരിലുള്ള പുതിയ പദ്ധതി ജൂലൈ 1 മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്.
ദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സമയം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.
പിഎം കിസാൻ പദ്ധതി വഴി ലഭിക്കുന്ന 6,000 രൂപയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam