
ദില്ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്ര സർക്കാർ. അസം സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി സംസാരിച്ചു. സിക്കിമിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു.
ആറു ദിവസമായി ശമനമില്ലാതെ പെയ്യുന്ന മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദുരിതം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായും സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായും മണിപ്പൂർ ഗവർണർ അജയ് ഭല്ലയുമായും സംസാരിച്ചു. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.
മഴക്കെടുതിയിൽ ഇതുവരെ 38 പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി. ഞായറാഴ്ച രാത്രി സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായ ആറു പേർക്കായി തിരച്ചിൽ ഇന്നും തുടരുകയാണ്. കാണാതായവരിൽ ഒരു ലെഫ്റ്റനൻറ് കേണലും ഭാര്യയും മകളും ഉൾപ്പെടുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികനും കാണാതായവരുടെ പട്ടികയിലുണ്ട്.
മഴ അസമിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടത്തിനിടയാക്കിയത്. 11 പേരാണ് മഴക്കെടുതിയിൽ അസമിൽ മരിച്ചത്. 22 ജില്ലകളിലായി 5 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു പന്ത്രണ്ടായിരത്തിലധികം ഹെക്ടർ കൃഷിഭൂമി നശിച്ചു ഒന്നര ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സിക്കിമിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പലയിടങ്ങളിൽ കുടുങ്ങിക്കിടന്നത്. ഇതിൽ കൂടുതൽ പേരെയും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാനായി എന്ന് അധികൃതർ അറിയിച്ചു.
മണിപ്പൂരിലെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. മണിപ്പൂരിൽ മാത്രം പതിനായിരത്തിലധികം വീടുകൾ പൂർണ്ണമയോ ഭാഗികമായോ തകർന്നു. 55000 ആളുകളെ പ്രളയ ഭീഷണി മൂലം മാറ്റി പാർപ്പിച്ചു. ത്രിപുരയിൽ ശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും പതിനായിരത്തിലധികം ആളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മിസോറാമിൽ കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ സേനകളുടെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വരും ദിവസങ്ങളിലും വടക്കുഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം