
ദില്ലി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാമിൽ എന്നിവിടങ്ങളിൽ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. 15 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാജസ്ഥാനിൽ അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും ഉൾപ്പെടുന്നു. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് സിബിഐ പറയുന്നു. എന്നാൽ പാർട്ടിയുമായി ഇവർക്ക് ഇപ്പോൾ ബന്ധമില്ലെന്ന് ബിജെപി വിശദീകരണം നൽകി.
രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. വിവിധ നഗരങ്ങളിലായി നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ അറിയിച്ചു. നാസിക്കിൽ നിന്ന് 30 വയസ്സുകാരനായ ശുഭം ഖൈർനാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിയിലേക്ക് എത്തിക്കും. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ പിടിച്ചെടുത്തു. പരീക്ഷാ പേപ്പറുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരിക്കാവുന്ന മെസേജിംഗ് ആപ്ലിക്കേഷനുകൾ കണ്ടെത്തുന്നതിന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam