
ദില്ലി: തമിഴ്നാട്ടിലെ ജവാന്റെ കൊലപാതകം മറക്കാനും പൊറുക്കാനുമാകില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശത്രുക്കളാലല്ല, ഡിഎംകെ പാർട്ടിയിലെ ഗുണ്ടയുടെയും സംഘത്തിന്റെയും ആക്രമണത്തിലാണ് ജവാൻ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയ ജവാനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഡിഎംകെ കൗൺസിലറടക്കമുള്ളവർ അറസ്റ്റിലായി. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിലാണ് സംഭവം നടന്നത്. പട്ടാളക്കാരനായ പ്രഭു എന്ന യുവാവാണ് മരിച്ചത്. കേസിൽ നഗോജനഹള്ളി ടൗൺ പഞ്ചായത്ത് അംഗവും ഡി എം കെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമിയടക്കമുള്ളവരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് വാട്ടർ ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പഞ്ചായത്ത് വാട്ടർ ടാങ്കിന് മുന്നിൽ നടന്ന തർക്കത്തിന് ശേഷം കൂട്ടാളികളുമായെത്തിയ ചിന്നസ്വാമി, പ്രഭുവിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആംഡ് റിസർവ് പൊലീസിൽ കോൺസ്റ്റബിളായ ഗുരു സത്യമൂർത്തി എന്നയാളടക്കമുള്ള അഞ്ച് പേർ കൂടിയാണ് കേസിൽ അറസ്റ്റിലായത്.
അവധിക്ക് നാട്ടിലെത്തിയ ജവാനെ കൊലപ്പെടുത്തി; കൗൺസിലർ അറസ്റ്റിൽ