
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്‍റേയും പി.രവിചന്ദ്രന്‍റേയും മോചന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു.
ഈ അധികാരം ഉപയോഗിച്ചായിരുന്നു എ.ജി. പേരറിവാളനെ കഴിഞ്ഞ മാസം 18ന് സുപ്രീം കോടതി ജയിൽ മോചിതനാക്കിയത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാർ ശുപാർശ നല്കിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.
മുപ്പതു കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് പേരറിവാളന്‍ മോചിതനായത്. മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് 2015ലാണ് നല്കിയത്. എന്നാൽ തീരുമാനം എടുക്കാതെ ഗവർണ്ണർ ഇതു നീട്ടിക്കൊണ്ടു പോയപ്പോഴാണ് പേരറിവാളൻ സുപ്രീംകോടതിയിൽ എത്തിയത്. പിന്നീട് തമിഴ്നാട് സർക്കാർ മോചനത്തിന് ശുപാർശ നല്കിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കണ്ടെതെന്ന് സുപ്രീം കോടതി 29 പേജുള്ള വിധിന്യായത്തിൽ പറയുന്നു. സർക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവർണർ. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കരുതെന്നും നീരീക്ഷിച്ചു. ഭരണഘടനയുടെ 142ആം അനുച്ഛേദം നല്കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.സമാനകളില്ലാത്ത പോരാട്ടത്തിന്റെ വിജയമാണിതെന്ന് പേരറിവാളന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു.
ഈ വർഷം മാർച്ചിൽ കോടതി പേരറിവാളന് ജാമ്യം നല്കിയിരുന്നു. ഗവർണ്ണറുടെ അധികാരം പോലുള്ള ഭരണഘടന വിഷയങ്ങളിൽ കോടതി 142ആം അനുച്ഛേദം പ്രയോഗിക്കുന്നത് അസാധാരണമാണ്.
അര്‍പ്പുതം അമ്മാളുടെ പോരാട്ടം, സമാനതകളില്ലാത്ത ചരിത്രം
പേരറിവാളന്‍റെ മോചനത്തിനായി അമ്മ അർപ്പുതം അമ്മാൾ നടത്തി നിയമപോരാട്ടം ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പത്തൊൻതാം വയസ്സിൽ ജയിലിൽ പോയി മുപ്പത്തിരണ്ട് വർഷത്തിന് ശേഷം കുറ്റവിമുക്തനായ മകന് അർപ്പുതം അമ്മാൾ മധുരം കൊടുക്കുന്ന ദൃശ്യം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്ക് ഊർജമാണ് അർപ്പുതം അമ്മാൾ നടത്തിയ നിയമയുദ്ധം.
ചില വിവരങ്ങൾ അന്വേഷിച്ചറിയാൻ എന്ന പേരിലാണ് പത്തൊൻപതുകാരനായ പേരറിവാളനെ 1991 ജൂൺ 11ന് സിബിഐ അറസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം വിട്ടയക്കുമെന്ന ഉറപ്പിൽ അന്വേഷണസംഘത്തിന് മുന്നിൽ അച്ഛനും അമ്മയും ഹാജരാക്കിയ ആ യുവാവ് മോചിതനാകാൻ പിന്നെ മൂന്ന് പതിറ്റാണ്ടെടുത്തു. ജയിലിന് പുറത്ത് ജീവിച്ചതിനേക്കാൾ ഒരു പതിറ്റാണ്ടിൽ അധികം നീണ്ട തടവറജീവിതം. ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയെന്നാണ് പേരറിവാളന്‍റെ മേൽ ചാർത്തപ്പെട്ട കുറ്റം. രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ഈ ബാറ്ററിയാണ് ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
അറസ്റ്റ് ചെയ്തതിൽപ്പിന്നെ രണ്ട് മാസത്തോളം പേരറിവാളനെപ്പറ്റി കുടുംബത്തിന് ഒരു വിവരവും കിട്ടിയില്ല. മകനെ പൊലീസ് അറസ്റ്റ് ചെയ്തത് നാട്ടുകാരറിയും എന്ന് പേടിച്ച് ഒരു ഹേബിയസ് കോർപ്പസ് ഹർജി പോലും കുടുംബം നൽകിയില്ല. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ഇല്ലാതായപ്പോൾ അർപ്പുതം അമ്മാളിന് ആശ്രയിക്കാൻ നിയമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിൽ മതിൽക്കെട്ടിന് പുറത്തും കോടതി വരാന്തകളിലും സർക്കാർ ഓഫീസുകളിലും മനുഷ്യാവകാശ പ്രവർത്തകരുടെ മുമ്പിലും കേസുകെട്ടുകളുടെ സഞ്ചിയും തൂക്കി അവർ അലഞ്ഞു. തിരിച്ചടികൾക്ക് മേൽ തിരിച്ചടികൾ ഉണ്ടായപ്പോഴും നീതിന്യായ വ്യവസ്ഥയുടെ മേലെയുള്ള ആ അമ്മയുടെ വിശ്വാസം കെട്ടുപോയില്ല. രാജ്യത്തെങ്ങുമുള്ള നീതിബോധം നഷ്ടമാകാത്ത മനുഷ്യർ ആ നിയമസമരത്തിലും ജീവിതസഹനത്തിലും അണിചേർന്നു. പേരറിവാളന്റെത മോചനത്തിനായുള്ള സമരം പതിയെ ഒരു ജനകീയ പ്രക്ഷോഭമായി. സ്വന്തം മകനായി മാത്രമല്ല, നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുന്ന മനുഷ്യാവകാശ കൂട്ടായ്മകളിലെല്ലാം രാജ്യത്തിന്റെ് എല്ലാ കോണിലും ഒരു നരച്ച ഓയിൽ സാരിയുമുടുത്ത് അവരെത്തി.
ജയിലുകളിൽ നിന്ന് ജയിലുകളിലേക്കും കോടതികളിൽ നിന്ന് കോടതികളിലേക്കും നീണ്ട ജീവിതസമരം. 32 വർഷത്തെ ജയിൽ ജീവിതത്തിൽ 23 വർഷവും പേരറിവാളൻ ഏകാന്ത തടവിലായിരുന്നു. തൂക്കിലേറ്റാനുള്ള തീയതി പലതവണ കുറിക്കപ്പെട്ടെങ്കിലും യാദൃച്ഛികതകളിലും നൂലിഴ കീറിയ നിയമത്തിന്‍റെ സാധ്യതകളിലും അതൊഴിവായി. പേരറിവാളന്റെ മൊഴിയുടെ പൂർണഭാഗം സിബിഐ കോടതിയിൽ നൽകിയില്ലെന്ന് വിചാരണയുടെ തുടക്കം മുതൽ അർപ്പുതം അമ്മാൾ ആരോപിച്ചു. മൂന്നാം മുറ പ്രയോഗിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന പ്രതിഭാഗം വാദം കോടതികൾ പലപ്പോഴും മുഖവിലയ്ക്കെടുത്തു . ഒടുവിൽ പേരറിവാളന്‍റെ മൊഴി താൻ പൂർണമായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് മുൻ സിബിഐ ഓഫീസർ ത്യാഗരാജൻ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. എന്നാൽ മോചനം മാത്രം നീണ്ടുനീണ്ടുപോയി.
നടപടിക്രമങ്ങൾ, ചുവപ്പുനാടകൾ, ഹർജികൾ, തടസ്സവാദങ്ങൾ.. പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ ആവശ്യം പ്രസിഡന്റ്. തള്ളിയതോടെ മകന് ദയാവധം അനുവദിക്കണമെന്ന് വരെ ആവശ്യപ്പെട്ട് അർപ്പുതം അമ്മാൾക്ക് ഹർജി നൽകേണ്ടിവന്നു.
ഒടുവിൽ ഇക്കഴിഞ്ഞ മാർച്ച് മാസം ഒമ്പതിന് കാത്തുകാത്തിരുന്ന ചരിത്രവിധിയുടെ നാന്ദിയായി സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചു. കേന്ദ്രസർക്കാർ എതിർത്തെങ്കിലും ജസ്റ്റിസ് നാഗേശ്വര റാവുവിന്റേ യും ബി.എൽ.ഗവായുടേയും ബഞ്ച് ജാമ്യം നൽകുകയായിരുന്നു. ഒടുവിലിന്ന് ഒരായുസിന്റെട പകുതിയും ജയിലിൽ ജീവിച്ച, യൗവനത്തിന്റെ. തുടക്കത്തിൽ തടവിലാക്കപ്പെട്ട് മധ്യവയസ്കനായി പേരറിവാളൻ മോചിതനാകുമ്പോൾ അത് അർപ്പുതം അമ്മാളിന്‍റെ ജീവിത സഹനത്തിന്‍റേയും നീതിന്യായ വ്യവസ്ഥയിലെ വിശ്വാസത്തിന്‍റേയും കൂടി വിജയമാണ്. മനുഷ്യാവകാശത്തിനായി പോരാടുന്നവർക്കെല്ലാമുള്ള ഊർജ്ജം.. വൈകിയെങ്കിലും നീതിയെത്തും എന്ന വിശ്വാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam