ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ''1984-ൽ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവർന്നെടുക്കുന്ന തരത്തിൽ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ല'', സോണിയ പറഞ്ഞു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മവാർഷികാഘോഷങ്ങൾക്കിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ, ബിജെപിയുടെയോ പേരെടുത്ത് പറയാൻ സോണിയ തയ്യാറായില്ല.
''ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലകളെ കടപുഴക്കാൻ ഒരിക്കലും രാജീവ് തയ്യാറായിരുന്നില്ല. അധികാരം ഭീതി പടർത്താനുള്ളതല്ല'', സോണിയ പറഞ്ഞു.
ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവർക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാൻ കോൺഗ്രസ് തയ്യാറാകണമെന്ന് സോണിയ പറഞ്ഞു. വിഭാഗീയത പടർത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസ്സും വേണം'', സോണിയ പറഞ്ഞു.
എന്നാലിതിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് മഞ്ജീന്ദർ സിർസ രംഗത്തെത്തി. സിഖ് കൂട്ടക്കൊല നടന്നപ്പോൾ നിസ്സംഗനായിരുന്ന രാജീവ് ഗാന്ധിയെക്കുറിച്ചാണോ ഈ നുണ പറയുന്നതെന്ന് സിർസ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam