ജമ്മു കശ്മീർ ബില്ലുകളും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവും ലോക്സഭയിൽ, പാസ്സാകുമെന്നുറപ്പ്

Published : Aug 06, 2019, 07:22 AM IST
ജമ്മു കശ്മീർ ബില്ലുകളും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവും ലോക്സഭയിൽ, പാസ്സാകുമെന്നുറപ്പ്

Synopsis

എൻഡിഎക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭയിൽ ഇന്നലെ ബില്ല് പാസ്സായിരുന്നു. പൂർണ സംസ്ഥാന പദവി ക്രമസമാധാന നില പുനഃസ്ഥാപിച്ചാൽ നൽകാമെന്നാണ് അമിത് ഷായുടെ വാഗ്‍ദാനം. 

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ഇന്ന് ലോക്സഭ പരിഗണിക്കും. ബില്ല് ഇന്നലെ രാജ്യസഭ പാസ്സാക്കി. എൻഡിഎ സർക്കാരിന് വൻനേട്ടം. പ്രകടനപത്രികയിലെ വലിയൊരു വാഗ്‍ദാനം പാലിച്ച്, ജമ്മു കശ്മീരിനെ മറ്റേതൊരു സംസ്ഥാനം പോലെയാക്കുകയായിരുന്നു ഒറ്റ സ്ട്രോക്കിൽ അമിത് ഷാ. ബില്ല് പാസ്സായപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അമിത് ഷായെ അഭിനന്ദിച്ചു. കൈ പിടിച്ച് കുലുക്കി, തോളത്ത് തട്ടി അഭിനന്ദനം. കൈ കൂപ്പി, കൈ പിടിച്ച് അമിത് ഷാ. 

ജമ്മു കശ്മീരിനെയും മറ്റ് സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ജമ്മു കശ്മീരിൽ വികസനം തടഞ്ഞതെന്നും, അഴിമതി വളർത്തിയതെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. യൂറോപ്പിലെ സെർബിയയും കൊസോവോയും പോലെ ആഭ്യന്തരയുദ്ധത്തിലേക്ക് കശ്മീരിനെ മാറ്റില്ലെന്നും, അത്തരമൊരു നടപടിയില്ലാതിരിക്കാനുള്ള ഇച്ഛാശക്തി എൻഡിഎ സർക്കാരിനുണ്ടെന്നും അമിത് ഷായുടെ അവകാശവാദം. 

ജമ്മു കശ്മീരിന് പൂർണ സംസ്ഥാനപദവി നൽകുമെന്നും, പക്ഷേ, ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെടുന്നത് വരെ കേന്ദ്ര ഭരണപ്രദേശമായി തുടരുമെന്നുമാണ് അമിത് ഷാ ചർച്ചയ്ക്ക് ശേഷമുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടിയത്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായാണ് ബില്ലുകളനുസരിച്ച് ജമ്മു കശ്മീർ വിഭജിക്കപ്പെടുന്നത്. നിയമസഭയുള്ള ജമ്മു കശ്മീർ ഒന്ന്, പ്രത്യേക ഭരണസംവിധാനത്തിന് കീഴിലുള്ള ലഡാക്ക് രണ്ടാമത്തേത്. 

370, 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ നിലനിൽക്കവെ സംസ്ഥാനത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കുക അസാധ്യമാണെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യം നിലനിർത്താനല്ല, ഈ നീക്കങ്ങൾ സഹായകമായതെന്ന് ഷായുടെ ആരോപണം.

ടൂറിസം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, വികസനം എന്നീ മേഖലകളിലെ വികസനപ്രശ്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഷായുടെ പ്രസംഗം. ഒടുവിൽ ജമ്മു കശ്മീർ വിഭജനബില്ല്, 125-നെതിരെ 61 വോട്ടുകൾക്ക് പാസ്സായി. ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്ത് നിന്ന് ബിഎസ്‍പി അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെഡി, അണ്ണാ ഡിഎംകെ, വൈ എസ് ആർ കോൺഗ്രസ്, എന്നിവരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 

രാജ്യസഭ ബില്ല് പാസാക്കിയതോടെ ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ലോക്സഭയിലും വലിയ ഭൂരിപക്ഷത്തിൽ ബില്ല് പാസ്സാകും. ബിഎസ്‍പിയും ബിജു ജനതാദളും ലോക്സഭയിലും അനുകൂലിക്കും.

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച ആ 'ഒറ്റ സ്ട്രോക്ക്'

നിയമത്തിലെ പഴുതുകൾ നന്നായി ഉപയോഗിച്ചു ബിജെപി. പ്രാദേശിക പാർട്ടികളെ ഒപ്പം കൊണ്ടു വന്നു. എല്ലാ മുന്നൊരുക്കവും ബിജെപി രഹസ്യമായി നടത്തുന്നുണ്ടായിരുന്നു. പാർലമെൻറിൽ ഇത്ര പ്രധാനപ്പെട്ട ബിൽ കൊണ്ടു വന്നത് ഒടുവിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ.

ഒരു പ്രമേയവും രണ്ടു ബില്ലുകളും അവതരിപ്പിച്ച് ചർച്ചയും തുടങ്ങുന്നു. ബില്ലുകളിൽ എന്തെന്ന് പോലും അംഗങ്ങൾ അറിഞ്ഞത് പിന്നീട്. എന്നാൽ പ്രതിരോധിക്കാനുള്ള ശക്തി പോലും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. ബില്ല് അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പ് മൂന്ന് പ്രതിപക്ഷ എംപിമാർ രാജി വച്ചു. ഇതിൽ അസമിൽ നിന്നുള്ള കോൺഗ്രസിന്‍റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത ബില്ലിനോടുള്ള പാർട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശബ്ദ നീക്കത്തിൻറെ സൂചനയായി.

സംസ്ഥാന നിയമസഭയ്ക്കു പകരം പാ‍ർലമെന്‍റിന്‍റെ അനുമതി എന്ന കേന്ദ്രസർക്കാർ നിർദ്ദേശം രാഷ്ട്രപതി അംഗീകരിച്ചു. ഫക്രുദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥയിൽ ഒപ്പു വച്ചതുപോലെയെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ ട്വിറ്ററിൽ കുറിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം സംഘപരിവാറിൽ നിന്നുള്ളവർ എത്താനുള്ള ഭൂരിപക്ഷമാണ് മോദി നേടിയത്.

ഇതുപോലെ നാടകീയമായി വലിയ തീരുമാനങ്ങളെടുക്കാൻ ഇനിയും സർക്കാരിനാവും. ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയ്ക്കൊപ്പം നിന്ന കക്ഷിനേതാക്കൾ കശ്മീർ താഴ്വരയിൽ വീട്ടുതടങ്കലിലായിരിക്കുമ്പോഴാണ് ബിൽ പാസ്സായത്. അതായത് കശ്മീർ ജനതയുടെ പിന്തുണ ഉറപ്പാക്കാതെയാണ് സർക്കാരിന്‍റെ തീരുമാനം. ഇത് കടുത്ത അതൃപ്തി താഴ്വരയിൽ സൃഷ്ടിക്കും. ഹിന്ദു വോട്ടുബാങ്ക് ഏകീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് രാജ്യസഭയിലെ നീക്കങ്ങൾ കൂടുതൽ കരുത്ത് പകരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ്; കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പ്രതീക്ഷ, സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെയെന്ന് സൂചന
ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന