
ദില്ലി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ പാര്‍ട്ടി പുറത്താക്കി. കുല്‍ദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാനും കോണ്‍ഗ്രസ് നടപടി തുടങ്ങി. മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് പിന്നാലെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും.
ഹരിയാനയിലെ നിര്‍ണ്ണായകമായ ഒരു സീറ്റില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്കിടയാക്കിയത് കുല്‍ദീപ് ബിഷ്ണോയിയുടെ ഞെട്ടിപ്പിക്കുന്ന നീക്കമാണ്. അജയ് മാക്കന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ പ്രതിഷേധിച്ച ബിഷ്ണോയിയെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെങ്കിലും വോട്ട് കിട്ടിയത് ബിജെപിക്കാണ്. ദശാംശം ആറ് ആറ് വോട്ടിന്‍റെ അധിക മൂല്യത്തില്‍ ബിജെപി സ്വതന്ത്രന്‍ ജയിച്ചത് കോണ്‍ഗ്രസിന് വലിയ ആഘാതമായി. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്ത കുല്‍ദീപ് ബിഷ്ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ ഉടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.
അതേ സമയം, മത്സരം കടുത്ത മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവസേന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകള്‍ നേടി ബിജെപി വിജയിച്ചു. 13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡിയെ 5 പേര്‍ മാത്രം തുണച്ചപ്പോള്‍ ആകെ കിട്ടിയത് 36 വോട്ട്. ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയില്‍ ശിവസേന അംഗത്തിന്‍റെ വോട്ട് അസാധുവാക്കിയതും ക്ഷീണമായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ശിവസേന കോടതിയില്‍ ചോദ്യം ചെയ്യും. ഹരിയാനക്കും മഹാരാഷ്ട്രക്കും പുറമെ കര്‍ണ്ണാകടത്തിലെ നിര്‍ണ്ണായകമായ സീറ്റില്‍ ചിതറി നിന്നതും പ്രതിപക്ഷ മുന്നേറ്റത്തിന് തടസമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന രാജ്യസഭ തെരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് മമതാ ബാനര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam