രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത് കല്ലേറില്‍ അല്ല, വെടിയേറ്റെന്ന് പോസ്റ്റ്‍‍മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Feb 26, 2020, 1:47 PM IST
Highlights

ദില്ലി കലാപത്തിനിടെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നും കല്ലേറില്‍ അല്ലെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. 

ദില്ലി: ദില്ലി കലാപത്തിനിടെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറിലാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ ഈ നിഗമനം തിരുത്തുന്നതാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. 

രത്തന്‍ ലാലിന്‍റെ മൃതദേഹത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രത്തന്‍ ലാലിന്‍റെ ഇടതു തോളിലൂടെ വലതു തോളിലേക്ക് വെടിയുണ്ട തുളച്ചു കയറുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

സംഘർഷം അക്രമാസക്തമാകുകയും വർഗീയ കലാപത്തിന് വഴി തെളിക്കുകയും ചെയ്ത ദില്ലിയില്‍  ഒരു പൊലീസുകാരനുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. ​ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു രത്തൻലാൽ. അതേസമയം ദില്ലി സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചു. അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തൻലാലിനെക്കുറിച്ച് അമിത് ഷാ കത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് അമിത് ഷാ കത്തിൽ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തൻ ലാലിന്‍റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തിൽ അമിത് ഷാ പറഞ്ഞു.

Read More: പൊലീസ് ഉദ്യോ​ഗസ്ഥൻ രത്തൻ ലാലിന്റെ അനാഥരായ മൂന്നു കുഞ്ഞുങ്ങൾ ചോദിക്കുന്നു; 'അച്ഛൻ എന്ത് തെറ്റാണ് ചെയ്തത്

രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്. 

click me!