
ദില്ലി: നീറ്റ്-യുജി 2024 പരീക്ഷാപേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരൻ രവി അത്രിയെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശിയാണ് അത്രി. ഇയാളാണ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് വഴി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സോൾവ്ഡ് ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ്-യുജി പരീക്ഷയിൽ 67 വിദ്യാർത്ഥികൾ 720 മാർക്ക് നേടിയതോടെയാണ് സംശയമുണർന്നത്. തെറ്റായ ചോദ്യവും ചില കേന്ദ്രങ്ങളിൽ പേപ്പർ വിതരണത്തിലെ കാലതാമസവും കാരണം ഗ്രേസ് മാർക്ക് നൽകിയുമാതാണ് ഇതിന് കാരണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിശദീകരിച്ചെങ്കിലും ബിഹാർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും വിദ്യാർഥികൾക്ക് ചോദ്യ പേപ്പർ ചോർന്ന് കിട്ടിയതായി കണ്ടെത്തി. വിദ്യാർഥികളുൾപ്പെടെ അറസ്റ്റ് ചെയ്ത ബിഹാർ പോലീസ് സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ചോദ്യം ചെയ്യലിൽ അത്രിയുമായുള്ള ബന്ധം വ്യക്തമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ
ഈ രംഗത്ത് കുപ്രസിദ്ധനാണ് അത്രി. 2007-ൽ അത്രിയുടെ കുടുംബം മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോട്ടയിലേക്ക് അയച്ചു. 2012ൽ പരീക്ഷ പാസായ അദ്ദേഹം പിജിഐ റോഹ്തക്കിൽ പ്രവേശനം നേടിയെങ്കിലും നാലാം വർഷം പരീക്ഷയെഴുതിയില്ല. പരീക്ഷാ മാഫിയയുമായി സമ്പർക്കം പുലർത്തിയിരുന്നതായും മറ്റ് ഉദ്യോഗാർഥികളുടെ പ്രോക്സിയായി പരീക്ഷയെഴുതുകയായിരന്നുവെന്നും അധികൃതർ പറഞ്ഞു. ചോർന്ന പേപ്പറുകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam