രൂപ തകരാതെ കാക്കാൻ രാജ്യത്തിന്റെ കയ്യിലുള്ള സ്വർണം മുഴുവൻ വിറ്റോ റിസർവ് ബാങ്ക് ? കേന്ദ്രസർക്കാരിന്റെ പ്രതികരണമിങ്ങനെ

Published : Jun 03, 2026, 12:33 PM IST
Indian Rupee, Gold

Synopsis

രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം എണ്ണവില വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇന്ത്യയുടെ സ്വര്‍ണശേഖരം രാജ്യത്തിനകത്ത് സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം വിറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍. സിഎന്‍ബിസി-ടിവി18 ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാന്‍ ആര്‍.ബി.ഐ സ്വര്‍ണം വിറ്റുവെന്ന് ബ്ലൂംബര്‍ഗ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ 

രണ്ടാഴ്ചയ്ക്കുള്ളില്‍ റിസര്‍വ് ബാങ്ക് ഏകദേശം 1200 കോടി ഡോളറിന്റെ സ്വര്‍ണം വിറ്റുവെന്നാണ് ബ്ലൂംബര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഏകദേശം 750 കോടി ഡോളറിന്റെ വിദേശനാണ്യ ആസ്തികള്‍ രാജ്യത്തിനായി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ആര്‍.ബി.ഐയുടെ പക്കലുള്ള സ്വര്‍ണശേഖരത്തിന്റെ മൂല്യവും സ്വാഭാവികമായി വര്‍ധിക്കേണ്ടതായിരുന്നു. എന്നാല്‍ നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇതില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണം വിറ്റതിനാലാണ് ഈ മൂല്യത്തകര്‍ച്ച ഉണ്ടായതെന്നാണ് ബ്ലൂംബര്‍ഗ് വിലയിരുത്തല്‍.

എണ്ണവിലയും രൂപയുടെ തകര്‍ച്ചയും

അമേരിക്ക- ഇറാന്‍ സംഘര്‍ഷവും, സുപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എണ്ണവില വര്‍ധിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുകയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുകയും ചെയ്യും.

രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താനും വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും ആര്‍.ബി.ഐ വിദേശവിനിമയ വിപണിയില്‍ സജീവമായി ഇടപെടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 96.96 എന്ന റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് അടുത്തിടെ എത്തിയിരുന്നു.

ആര്‍.ബി.ഐ ഗവര്‍ണറുടെ നീക്കങ്ങള്‍

രൂപയ്ക്ക് കരുത്തുപകരാന്‍ പലിശനിരക്ക് വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ ഡോളര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വരും നാളുകളില്‍ രൂപയെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരും പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കൈവശം ആവശ്യത്തിന് വിദേശനാണ്യ ശേഖരം നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുകയോ, വിദേശ നിക്ഷേപം രാജ്യത്തേക്ക് തിരിച്ചെത്തുകയോ, എണ്ണവില കുറയുകയോ ചെയ്യുന്ന അനുകൂല സാഹചര്യം വരുമ്പോള്‍ വിദേശനാണ്യ ശേഖരം വീണ്ടും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണം സുരക്ഷിതമായി നാട്ടില്‍ തന്നെ

2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 880.52 മെട്രിക് ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐയുടെ പക്കലുള്ളത്. ഇതിന്റെ 77 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, വിദേശത്ത് കരുതല്‍ ശേഖരം സൂക്ഷിക്കുന്നതിലെ അപകടസാധ്യതകള്‍ മറ്റ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണശേഖരം നാട്ടിലേക്ക് തന്നെ മാറ്റാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ