
ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിൽ നിരവധി പേർ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
ആളിക്കത്തുന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്‍റും പ്രവർത്തിക്കുന്നുണ്ട്.
"ഹോട്ടലിന് തീപിടിച്ച വിവരം ഞാൻ ഉടൻ തന്നെ അറിയിച്ചു. പുറത്തിറങ്ങി നോക്കുമ്പോൾ ഹോട്ടൽ മുഴുവൻ തീ വിഴുങ്ങുന്നതാണ് കണ്ടത്. എങ്ങനെയാണെന്ന് അറിയില്ല, ഞാൻ എങ്ങനെയൊക്കെയോ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു"- ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam