
ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നതിനടക്കം അധികൃതർ ആലോചിക്കുന്നുണ്ട്. ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
മലയാളിയായ സൈബർ വിദഗ്ധന്‍ രാഹുല്‍ ശശിയടക്കമുള്ള ആറംഗ സമിതിയെയാണ് ആർബിഐ ഇതിനായി നിയോഗിച്ചത്.
ഡിജിറ്റല്‍ വായ്പാ ഇടപാടുകൾ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് തന്നെയാണ് ആർബിഐയുടെ വിലയിരുത്തല്‍ പക്ഷേ ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.
ആപ്പുകളില്‍ പ്രശ്നക്കാരേതെന്ന് എളുപ്പം തിരിച്ചറിയാന്‍ ആർബിഐ ടാഗിംഗ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പുതുതായി രൂപീകരിച്ച സമിതി പരിശോധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കമ്പനികൾക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്യും.
ലോൺ ആപ്പ് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് അടിയന്തരമായി വിഷയം പഠിക്കാന്‍ റിസർവ് ബാങ്ക് നടപടി തുടങ്ങിയത്. ആർബിഐ ആദ്യമായാണ് ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിച്ച് വിഷയം പഠിക്കുന്നത്. ആർബിഐ എക്സിക്യുട്ടീവ് ഡയറക്ടർ ചെയർമാനായ സമിതിയില്‍ മലയാളി ഐടി സംരംഭകനും സൈബർ സുരക്ഷാ വിദഗ്ധനുമായ രാഹുല്‍ശശിയടക്കം ആറ് അംഗങ്ങളാണ് ഉള്ളത്.
മാവേലിക്കര സ്വദേശിയായ രാഹുല്‍ ശശി ബെംഗളൂരുവില്‍ ക്ലൗഡ്സെക് എന്ന ഐടി കമ്പനി നടത്തുകയാണ്. വിദേശ സ്ഥാപനങ്ങൾക്കടക്കം സൈബർ സുരക്ഷ സംബന്ധിച്ച ഉപദേശങ്ങൾ നല്‍കുന്ന കമ്പനിയാണ് ക്ലൗഡ്സെക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam