
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ആശ്വാസമെത്തുന്നു. റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതമായി ഇത്തവണ റെക്കോര്‍ഡ് തുക സര്‍ക്കാരിന് കൈമാറിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഈ തുക വലിയൊരു താങ്ങാകും. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഏകദേശം 3 ലക്ഷം കോടി രൂപയാകും ആര്‍ബിഐ കേന്ദ്രത്തിന് കൈമാറുക. കഴിഞ്ഞ വര്‍ഷം നല്‍കിയ റെക്കോര്‍ഡ് തുകയായ 2.7 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണിത്. സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഈ 'ലാഭവിഹിതം' സര്‍ക്കാരിന് നല്‍കുന്നത്. ലാഭവിഹിതം കൈമാറുന്നതിന് അംഗീകാരം നല്‍കാനായി ആര്‍ബിഐ ബോര്‍ഡ് വെള്ളിയാഴ്ച യോഗം ചേരും. കൃത്യമായ തുക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 3.4 ലക്ഷം കോടി രൂപ വരെയാകാനും സാധ്യതയുണ്ട്.
വിദേശനാണ്യ ശേഖരത്തിലെ നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, കറന്‍സി മാനേജ്മെന്റ് തുടങ്ങിയ നിരവധി മാര്‍ഗങ്ങളിലൂടെയാണ് റിസര്‍വ് ബാങ്ക് വരുമാനം കണ്ടെത്തുന്നത്. 2026 സാമ്പത്തിക വര്‍ഷംനആര്‍ബിഐയെ സംബന്ധിച്ച് സാമ്പത്തികമായി മികച്ച നേട്ടങ്ങളുടെ വര്‍ഷമായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശനാണ്യ വ്യാപാരത്തില്‍ നിന്നുള്ള ലാഭം, ആഗോളതലത്തില്‍ ഉയര്‍ന്ന പലിശനിരക്കുകള്‍, സ്വര്‍ണ്ണവിലയിലുണ്ടായ കുതിപ്പ് എന്നിവയെല്ലാം റിസര്‍വ് ബാങ്കിന്റെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.ലളിതമായി പറഞ്ഞാല്‍, റിസര്‍വ് ബാങ്കിന് തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്കും കരുതല്‍ ധനത്തിനും വേണ്ടതിലും കൂടുതല്‍ വരുമാനം ലഭിക്കുമ്പോള്‍, ആ അധിക തുക സര്‍ക്കാരിന് കൈമാറുകയാണ് പതിവ്. ഇത്തവണ സര്‍ക്കാരിന് കൈമാറാന്‍ കഴിയുന്ന അധിക തുക സാധാരണയേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
നികുതി വര്‍ദ്ധിപ്പിക്കുകയോ കൂടുതല്‍ കടമെടുക്കുകയോ ചെയ്യാതെ തന്നെ സര്‍ക്കാരിന് വലിയൊരു തുക ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. നിലവിലെ സാഹചര്യത്തില്‍ ഈ തുക സര്‍ക്കാരിന് വളരെ അത്യാവശ്യവുമാണ്. ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങള്‍ വലിയ തോതിലുള്ള ഇന്ധനവില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ക്കും ഇത് കാരണമാകാം. ഏകദേശം 3 ലക്ഷം കോടി രൂപ അധികമായി ലഭിക്കുന്നത് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കാനും, ക്ഷേമപദ്ധതികള്‍ മുടക്കമില്ലാതെ കൊണ്ടുപോകാനും, ബജറ്റ് കമ്മി കുറയ്ക്കാനും വലിയ തോതില്‍ സഹായിക്കും. ചുരുക്കത്തില്‍, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഈ സമയത്ത് സര്‍ക്കാരിനൊരു വലിയ സാമ്പത്തിക കരുത്തായി ഈ തുക മാറും.
എന്താണ് കണ്ടിന്‍ജന്‍സി ബഫര്‍? ഇതിന്റെ പ്രാധാന്യമെന്ത്?
സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നതിന് മുന്‍പ്, അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെയോ ആഘാതങ്ങളെയോ നേരിടാന്‍ റിസര്‍വ് ബാങ്ക് മാറ്റിവെക്കുന്ന കരുതല്‍ ധനമാണ് 'കണ്ടിന്‍ജന്‍സി ബഫര്‍'.കഴിഞ്ഞ വര്‍ഷം ആര്‍ബിഐയുടെ മൊത്തം ആസ്തിയുടെ 7.5 ശതമാനമാണ് ഈ കരുതല്‍ ധനമായി മാറ്റിവെച്ചത്. നിയമപ്രകാരം അനുവദനീയമായ പരമാവധി നിരക്കാണിത് (4.5% മുതല്‍ 7.5% വരെയാണ് ഇതിന്റെ പരിധി). ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍, ഈ വര്‍ഷവും ഈ ബഫര്‍ നിരക്ക് ഉയര്‍ന്ന പരിധിയായ 7.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യത. എന്നാലും, ഇതിനുശേഷവും കേന്ദ്ര സര്‍ക്കാരിന് റെക്കോര്‍ഡ് തുക ലാഭവിഹിതമായി നല്‍കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam