
ദില്ലി: ഭക്ഷണത്തില്‍ എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാചക എണ്ണയുടെ അമിത ഉപഭോഗം പൊണ്ണത്തടിക്ക് കാരണമാകുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ യുവാക്കളെയടക്കം എല്ലാ പ്രായക്കാരെയും അമിത എണ്ണ ഉപയോഗം ദോഷകരമായി ബാധിക്കുന്നു. അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതിനാൽ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ദിവസേന ജോലി ചെയ്യുകയും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
വീടുകളിൽ മാസത്തിൻ്റെ തുടക്കത്തിലാണ് റേഷൻ വരുന്നത്. ഇതുവരെ, നിങ്ങൾ എല്ലാ മാസവും രണ്ട് ലിറ്റർ പാചക എണ്ണ വീട്ടിൽ കൊണ്ടുവരുന്നെങ്കിൽ, കുറഞ്ഞത് 10% കുറയ്ക്കുക. ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ അളവ് 10% കുറയ്ക്കുകയാണെങ്കില്‍ നല്ലതാണെന്നും മോദി പറഞ്ഞു.
മണിപ്പാൽ ഹോസ്പിറ്റൽ-ദ്വാരകയിലെ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി കൺസൾട്ടൻ്റായ ഡോ വിനീത് കുമാർ സുരാനയും അമിത എണ്ണ ഉപയോഗത്തിനെതിരെ രംഗത്തെത്തി. ഒരാൾ പ്രതിമാസം 600-700 മില്ലിയിൽ കൂടുതൽ എണ്ണ കഴിക്കരുത്. ഏകദേശം ഒരുദിവസം 20 മില്ലി മാത്രമേ ഉപയോഗിക്കാവൂ.
സാധാരണഗതിയിൽ ആളുകൾ ശുപാർശ ചെയ്യുന്ന അളവിന്‍റെ ഇരട്ടിയോ അതിലധികമോ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഫോർട്ടിസ് സി-ഡോക് ചെയർപേഴ്‌സൺ ഡോ. അനൂപ് മിശ്ര പറഞ്ഞു. ഭക്ഷണം വറുക്കാൻ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ട്രാൻസ് ഫാറ്റുകളുടെ വർദ്ധനവിന് കാരണമാകുന്നു, ഇത് ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam