വേദിയിലെ അംബേദ്കര്‍ ചിത്രം മാറ്റിയ ശേഷം പതാക ഉയര്‍ത്താമെന്ന് ജഡ്ജി; കര്‍ണാടകയിലെ റായ്ചൂരില്‍ പ്രതിഷേധം

By Web TeamFirst Published Jan 27, 2022, 11:51 AM IST
Highlights

റായ്ചൂരിലെ ജില്ലാ കോടതി വളപ്പിലെ റിപ്പബ്ലിക് ദിനാഘോഷമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫ്ലാഗ് പോസ്റ്റിനരികെ തയ്യാറാക്കിയ വേദിയില്‍ ഗാന്ധിജിക്കൊപ്പം അംബേദ്കറിന്റെ ചിത്രം വച്ചതാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയെ ചൊടിപ്പിച്ചത്. 

ദേശീയ പതാക ഉയര്‍ത്താനെത്തിയ വേദിയിലെ അംബേദ്കര്‍ ചിത്രം മാറ്റിയ (Removal of Ambedkar portrait) ജഡ്ജിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. കര്‍ണാടകയിലെ റായ്ച്ചൂരിലാണ് (Raichur) വോദിയിലെ അംബേദ്കര്‍ ചിത്രം മാറ്റാതെ ദേശീയ പതാക ഉയര്‍ത്താന് തയ്യാറാവില്ലെന്ന നിലപാട് ജില്ലാ ജഡ്ജി സ്വീകരിച്ചത്. റായ്ചൂരിലെ ജില്ലാ കോടതി വളപ്പിലെ റിപ്പബ്ലിക് ദിനാഘോഷമാണ് (Republic Day) വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫ്ലാഗ് പോസ്റ്റിനരികെ തയ്യാറാക്കിയ വേദിയില്‍ അംബേദ്കറിന്റെ ചിത്രം വച്ചതാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയെ ചൊടിപ്പിച്ചത്.

ചിത്രം നീക്കാതെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന നിലപാട് ജഡ്ജി സ്വീകരിച്ചതോടെ ചിത്രം മാറ്റുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള് പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ജഡ്ജിയുടെ നടപടി. കോടതിയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മഹാത്മാ ഗാന്ധിജിയുടെ ചിത്രം മാത്രം ഉപയോഗിക്കാമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. ഇത് വിശദമാക്കിയാണ് ജഡ്ജിന്‍റെ കടുംപിടുത്തം. അംബേദ്കറിന്‍റെ ചിത്രം വേദിയില്‍ നിന്ന് മാറ്റിയതിനെതിരെ ഒറു കൂട്ടം അഭിഭാഷകരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. പതാക ഉയര്‍ത്തിയ ശേഷം അംബേദ്കറിനെ അഭിവാദ്യം ചെയ്യുന്ന അഭിഭാഷകരുടെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

"

അംബേദ്കര്‍ ചിത്രം നീക്കിയ വിഷയം സമൂഹമാധ്യമങ്ങളിലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ അംബേദ്കര്‍ ചിത്രം സ്ഥാപിക്കുന്നതിന് റായ്ചൂരിലെ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍  ഹൈക്കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നതായാണ് അഭിഭാഷകര്‍ പറയുന്നത്. ആ പ്രത്യേക അനുമതി അനുസരിച്ചായിരുന്നു ഗാന്ധിജിക്കൊപ്പം അംബേദ്കറിന്‍റെ ചിത്രം വച്ചതെന്നും അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

click me!