
ചണ്ഡീഗഡ്: സസ്യാഹാരം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് മാംസാഹാരം നല്‍കിയ സംഭവത്തില്‍ റെസ്റ്റോറൻ്റിനും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും എതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചണ്ഡീഗഡിലാണ് സംഭവം. ഓര്‍ഡറിന്‍റെ തുകയായ 154 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും നല്‍കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.
മകൾക്കും പ്രായമായ അമ്മയ്ക്കും വേണ്ടി 2023 ഏപ്രിൽ ഒമ്പതിന് സൊമാറ്റോ വഴി ചണ്ഡീഗഡിലെ സെക്ടർ 15-ലെ സഞ്ജു ചൈനീസ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് സുര്യാം എന്നയാൾ വെജിറ്റേറിയൻ മോമോസും നൂഡിൽസും ഓർഡർ ചെയ്തത്. 154.75 രൂപയാണ് ഇതിന് നല്‍കിയത്. അമ്മ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എല്ല് പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് സൂര്യാം നല്‍കിയ പരാതിയില്‍ പറയുന്നു.
20 വർഷമായി വിഷാദരോഗത്തിനുള്ള മരുന്ന് കഴിക്കുന്ന തന്‍റെ അമ്മയ്ക്ക് ഈ സംഭവം കടുത്ത മാനസിക വിഷമമുണ്ടാക്കി. റെസ്റ്റോറന്‍റില്‍ പരാതിപ്പെട്ടപ്പോൾ നിസഹകരണമായിരുന്നു. വെജിറ്റേറിയൻ ഭക്ഷണമാണ് സൊമാറ്റോയ്ക്ക് കൈമാറിയതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സഞ്ജു ചൈനീസ് ഫാസ്റ്റ് ഫുഡ് പ്രതികരിച്ചത്. കമ്മീഷന്‍റെ നോട്ടീസിന് സൊമാറ്റോ മറുപടിയും നല്‍കിയില്ല. തുടര്‍ന്ന് റെസ്‌റ്റോറൻ്റും സൊമാറ്റോയും തങ്ങളുടെ സേവനങ്ങളിൽ അശ്രദ്ധ കാട്ടിയതായി വിലയിരുത്തിയാണ് നഷ്ടപരിഹാരം അടക്കം നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam