ഐസ്‌ക്രീമിന് 'കൂളിംഗ് ചാര്‍ജ്'; 10 രൂപ അധികം വാങ്ങിയ ഹോട്ടലിന് 2 ലക്ഷം രൂപ പിഴ

By Web TeamFirst Published Aug 27, 2020, 3:26 PM IST
Highlights

കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്‍റിന്‍റെ വാദം ഫോറം അത് തള്ളി.

മുംബൈ: ഐസ്ക്രീം പായ്ക്കറ്റിന് അധികം പണം ഈടാക്കിയ ഹോട്ടലിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ലക്ഷം രൂപ പിഴ. ഐസ്ക്രീം പായ്ക്കറ്റിന് 10 രൂപ അധികം വാങ്ങിയെന്ന പരാതിയില്‍ മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്റ്റോറന്റിനാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴയിട്ടത്. 

പൊലീസ് സബ് ഇന്‍സ്പക്ടറായ ഭാസ്കര്‍ ജാധവ് ആണ് ഹോട്ടലിനെതിരെ 2015ല്‍  പരാതി  നല്‍കിയത്. 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്‍റിന്‍റെ വാദം ഫോറം അത് തള്ളി.

റെസ്റ്റോറന്റ് സേവനങ്ങള്‍ ഒന്നും ആവശ്യപ്പെടാത്ത ഉപഭോക്താവില്‍ നിന്ന് അധിക തുക ഈടാക്കുന്നത്  ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ മുംബൈയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര  ഫോറം പിഴയായി 2 ലക്ഷം രൂപ ചുമത്തുകയായിരുന്നു.  

click me!