
ബെംഗ്ഗൂരു: ബെംഗ്ഗൂരു റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക (Malayalee Journalist) ശ്രുതിയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാർക്ക് അയച്ച ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഭർതൃപീഡനത്തിന് തെളിവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
മാധ്യമപ്രവർത്തകയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നു, ഒളിവിലുള്ള ഭർത്താവിനെ കണ്ടെത്താനാകാതെ പൊലീസ്
ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം നേരത്തെ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗ്ലൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് അന്വേഷിക്കുന്നതിന് ചുമതല നൽകി. ബെംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രതിയുടെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. ശ്രുതി മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.
റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകയുടെ മരണം, അന്വേഷണത്തിന് പ്രത്യേക സംഘം
മരണം നടന്നതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നതായാണ് വിവരം. മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്നും പോയത്. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.