എപ്പോഴും ശ്രുതിയോട് പണം  ആവശ്യമായിരുന്നു. നേരത്തെ തർക്കമുണ്ടായപ്പോൾ അനീഷ് മുഖത്ത് തലയിണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബം​ഗളൂരുവിൽ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. തളിപ്പറമ്പ് (Thaliparamba) സ്വദേശി അനീഷ് കോയാടനെതിരെയാണ് യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നത്. 

കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ.ശ്രുതി (36) ബെംഗളൂരുവിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത് മാർച്ച്‌ 20ന് ആണ്. റോയിട്ടേഴ്സിൽ (Reuters) മാധ്യമ പ്രവർത്തകയായിരുന്നു (പേജ് എഡിറ്റർ) ശ്രുതി. വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴും ശ്രുതിയോട് പണം ആവശ്യമായിരുന്നു. നേരത്തെ തർക്കമുണ്ടായപ്പോൾ അനീഷ് മുഖത്ത് തലയിണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലയിണ അമർത്തി കൊല്ലാൻ ശ്രമിച്ചു. ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നെന്നും സഹോദരൻ പറഞ്ഞു. 

ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. സംഭവത്തിൽ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിഷാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്പാണ് ശ്രുതിയും അനീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.