
ബംഗളൂരു: കർണാടകയിൽ റവന്യൂ സർപ്ലസ് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ചെലവിനേക്കാൾ കൂടുതൽ വരുമാനമുള്ള ബജറ്റാണ് റവന്യൂ സർപ്ലസ് ബജറ്റ്. കൊവിഡ് കാലത്തെ പ്രതിസന്ധിയെ സംസ്ഥാനം മറികടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയുടെ നികുതി വരുമാനം കഴിഞ്ഞ വർഷത്തിൽ 20% കൂടി. കർഷകർക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. താങ്ങുവില നൽകാനായി ആകെ 3500 കോടി രൂപ വകയിരുത്തി. കർഷകർക്ക് ഈ വർഷം മുതൽ 5 ലക്ഷം വരെ പലിശരഹിത വായ്പ നല്‍കും. കർഷകർക്കുള്ള നികുതി രഹിത ഡീസൽ വിതരണം 2 ലക്ഷം കിലോ ലിറ്ററായി ഉയർത്തി.
ഭൂസിരി എന്ന കർഷകക്ഷേമപദ്ധതി പ്രഖ്യാപിച്ചു. കർഷകർക്കും കുടുംബങ്ങൾക്കും ഇൻഷൂറൻസ് പദ്ധതി - ജീവൻ ജ്യോതിക്കായി 150 കോടി വകയിരുത്തി. ഓരോ കർഷക ഉത്പാദകസംഘങ്ങൾക്കും 10 ലക്ഷം വീതം നിക്ഷേപം സർക്കാർ വക നല്‍കും. തൊഴിലുറപ്പ് പദ്ധതി വഴി ജൽനിധി എന്ന മഴക്കുഴി പദ്ധതി വിപുലപ്പെടുത്തും. കർണാടകയിൽ രാമക്ഷേത്രം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാമനഗരയിലെ രാമദേവര ഹിൽസിലാണ് രാമക്ഷേത്രം നിർമിക്കുന്നത്. 146 കോടി രൂപ ചെലവിൽ ബെംഗളുരു നിംഹാൻസ് ക്യാമ്പസിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ചെവിയിൽ പൂ വച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയിലെത്തിയത്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന്അദ്ദേഹം പറഞ്ഞു. ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം രംഗത്തെത്തി. ഭരണ- പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കർണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്