
ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശിവമോഗ ഡെ. കമ്മീഷണർ ഓഫിസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ വലതുസംഘടനകൾ. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പ്രവർത്തകർ തിങ്കളാഴ്ച ശിവമോഗ നഗരത്തിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് പരിസരം ഗോമൂത്രം തളിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് വാങ്കു വിളിച്ചത് വിവാദമായിരുന്നു. ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പരിസരത്ത് ഗോമൂത്രം തളിയ്ക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുണ്യസ്ഥലമാണെന്നും നൂറുകണക്കിന് ആളുകൾ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും ബജ്‌റംഗ്ദളും വിഎച്ച്പി അംഗങ്ങളും പറഞ്ഞു. എല്ലാ മതസ്ഥർക്കും അവിടെ പ്രതിഷേധം സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതിഷേധത്തിനിടെ ബോധപൂർവം വാങ്കുവിളിച്ചെന്നും അവർ ആരോപിച്ചു. നിരോധിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇവർക്കെതിരെ സംസ്ഥാന സർക്കാരും പോലീസും നടപടിയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
വാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുമായി മുൻ കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വാങ്ക് വിളി പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികൾക്കും വൃദ്ധർക്കും ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ശല്യമാണെന്നും വാങ്ക് വിളി തടയാനുള്ള വേണ്ട നിയമനടപടിയെടുക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. കർണാടക സർക്കാർ ഗോവധ നിരോധന, മുത്തലാഖ്, മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ടുവന്നത് പോലെ വാങ്ക് വിളിക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു. തുടര്‍ന്നാണ് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമായിരുന്നു ഈശ്വരപ്പ ഉന്നയിച്ച ചോദ്യം. പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നതോടെയാണ് ഇത്തരമൊരു വിവാദ പരാമര്‍ശം ഈശ്വരപ്പ നടത്തിയത്.
ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നാണെന്നും ഈശ്വരപ്പ പറഞ്ഞു. നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് 2005 ജൂലൈയിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു.