
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികൾ. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
അപകട കാരണമായി ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അറിയിച്ചിരുന്നു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്.
അപകടം ഹൃദയഭേദകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും എന്നും മോദി പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.