
ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തിയ ചിലർ രാജ്യം വിട്ടുവെന്നും എന്നാല്‍ താന്‍ ഇപ്പോഴും ഇവിടെ തന്നെ ഉണ്ടെന്നും ഒരിക്കലും രാജ്യം വിട്ടുപോകില്ലെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ഈ രാജ്യത്തുള്ളതാണ്. രാജ്യത്തെ കൊള്ളയടിച്ചവർ ഇവിടെ നിന്നും പാലായനം ചെയ്തു. എന്താണ് അവര്‍ക്ക് ഇതിലൂടെ ലഭിച്ചത്. ഞാന്‍ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്. ഇവിടെ നിന്നും ഒരിക്കലും പോകില്ല. കുറ്റവിമുക്തനായതിന് ശേഷം മാത്രമെ സജീവ രാഷ്ട്രീയത്തിലേക്കുള്ളൂ.’-റോബര്‍ട്ട് വദ്ര പറഞ്ഞു.
കോടികള്‍ വായ്പയെടുത്ത് നാടുവിട്ടയാളാണ് മദ്യ വ്യവസായി വിജയ് മല്യ. ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ തട്ടിപ്പ് നടത്തിയാണ് മല്യ നാടുവിട്ടത്. അതുപോലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്താണ് വജ്ര വ്യാപാരിയായ നീരവ് മോദി നാടുവിട്ടതെന്നും റോബര്‍ട്ട് ഓര്‍മ്മിപ്പിച്ചു.
പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ താനും സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന റോബര്‍ട്ട് വദ്ര നൽകിയിരുന്നു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു വദ്ര ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ഈ മാസം 19 വരെ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam