
ദില്ലി: രോഹിണി കോടതിയിലെ വെടിവെപ്പിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ നടപടികളെ ബാധിക്കാതിരിക്കാൻ പൊലീസിനോടും ബാർ അസോസിയേഷനോടും ചർച്ച നടത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അദ്ദേഹം നിർദേശിച്ചു.
രോഹിണി കോടതിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.
ഗോഗി - ടില്ലു എന്നീ 2 ഗുണ്ട തലവൻമാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളിൽ കയറിയത്.
വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. മുൻപും പലതവണ രണ്ട് ഗുണ്ടാസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു സംഘങ്ങളും പെട്ട 25 പേർ ആക്രമണങ്ങളിൽ ഇതിൽ മരിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam