
ചെന്നൈ: തമിഴ്നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു. മാര്‍ച്ച് ഏതെങ്കിലും നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തണം എന്ന മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. നിശ്ചയിക്കുന്ന സ്റ്റേഡിയങ്ങളിലോ, ഗ്രൌണ്ടിലോ നടത്തണം എന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ഈ ഓഡര്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 44 ഇടങ്ങളില്‍ നവംബര്‍ 6 ഞായറാഴ്ച മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നല്‍കിയത്.
നേരത്തെ 50 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് അനുമതി ചോദിച്ചെങ്കിലും മൂന്ന് ഇടത്ത് മാത്രമാണ് തമിൻഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനെതിരെയാണ് കോടതിയില്‍ ആര്‍എസ്എസ് എത്തിയത്. അതിലാണ് നിബന്ധനകളോട് അനുമതി നല്‍കിയത്. എന്നാല്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പ്രത്യാഘാതം വലുതായിരിക്കും എന്നും ഹൈക്കോടതി റൂള്‍ ചെയ്തു.
കശ്മീരിലും, ബംഗാളിലും, കേരളത്തിലും പുറത്ത് തന്നെയാണ് റൂട്ട് മാര്‍ച്ച് നടന്നത്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ നവംബര്‍ 6ന് റൂട്ട് മാര്‍ച്ച് നടത്തുന്നില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും ആര്‍എസ്എസ് ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
അതേ സമയം കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ അടക്കം ആറ് ഇടങ്ങളില്‍ മാര്‍ച്ച് പാടില്ലെന്നും കഴിഞ്ഞ ദിവസത്തെ ഓഡറില്‍ ഹൈക്കോടതി ആര്‍എസ്എസിന് നിര്‍ദേശം നല്‍കിയിരുന്നു. രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കോടതി തീരുമാനം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നേരത്തെ ഒക്ടോബര്‍ 2ന് നടത്താന്‍ ഇരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ആർഎസ്എസ് തമിഴ്നാട്ടില്‍ ഒക്ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി ഇന്ന് ശരിവച്ചിരുന്നു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. സര്‍ക്കാര്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് പരിഗണിച്ചാണ് അന്ന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് കോടതിയില്‍ കേസ് വന്നപ്പോള്‍ മറ്റൊരു തീയതിക്ക് അനുമതി നൽകാൻ പോലീസിനോട് നിർദേശിക്കാമെന്നും ജഡ്ജി പറഞ്ഞു. നവംബർ ആറിന് മാർച്ച് നടത്താമെന്ന് ജഡ്ജി പറഞ്ഞു.
എന്നാല്‍ ഈ തീയതിയില്‍ മാര്‍ച്ചിന് അനുമതി തേടിയ ആര്‍എസ്എസിന് മൂന്ന് സ്ഥലത്ത് മാത്രമാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ ദീപാവലി ദിനത്തില്‍ നടന്ന ചവേര്‍ കാര്‍ബോംബ് സ്ഫോടനത്തെ തുടര്‍ന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam