
ദില്ലി: മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടികാഴ്ച നടത്തി. ദില്ലിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു.
അടച്ചിട്ട മുറിൽ നടന്ന കൂടിക്കാഴ്ചയിൽ 70 ഓളം പേര്‍ പങ്കെടുത്തു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിയടക്കം കൂടികാഴ്ചയിൽ പങ്കെടുത്തു. ആർഎസ്എസിന്റെ ഉപാധ്യക്ഷൻ ദത്താത്രേയ ഹൊസബലെ, മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള ഇന്ദ്രേഷ് കുമാറും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
മുസ്ലിം മതവിഭാഗവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ആർഎസ്എസ് നേരത്തെ തുടങ്ങിയതാണ്. 2022 ൽ ആര്‍എസ്എസ് തലവൻ ഒരു മദ്രസ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഈ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.